കൊളംബൊ: 86 ഭാരത മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന് ശ്രീലങ്ക തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന തീരുമാനിച്ചത്. ഇന്നും നാളെയുമായാണ് മോദിയുടെ ലങ്കന്‍ സന്ദര്‍ശനം.
കഴിഞ്ഞ 26, 27 തീയതികളിലായിരുന്നു സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് മുല്ലത്തീവിലെ കിഴക്കന്‍ തീരത്തു നിന്ന് 86 ഭാരത മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്. ഇവരുടെ പത്ത് ബോട്ടുകളും സൈന്യം പിടിച്ചെടുത്തിരുന്നു. ഈമാസമാദ്യം ഭാരത വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ലങ്കന്‍ സന്ദര്‍ശനവേളയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നവും ചര്‍ച്ചയ്ക്കെടുത്തിരുന്നു.
ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ അസോസിയേഷന് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രശ്നത്തിന് പരിഹാരം തേടണമെന്നും തീരുമാനിക്കുകയുണ്ടായി. ഭാരതവും ലങ്കയും തമ്മില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന പ്രശ്നത്തിന് സുവ്യക്തമായ പരിഹാരമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
ലങ്കയിലെത്തുന്ന മോദി തമിഴ് ഭൂരിപക്ഷ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഭാരതം ലങ്കയ്ക്കു നിര്‍മ്മിച്ചു നല്കിയ റെയില്‍വേ ട്രാക്ക് ജനങ്ങള്‍ക്കായി മോദി തുറന്നുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: