ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്ക്കര്‍ ഇ തോയിബ ഭീകരന് സക്കീയൂര് റഹ്മാന് ലഖ്വിയയെ പാക്കിസ്ഥാന് കോടതി മോചിപ്പിച്ചു. ഭാരതത്തിന്റെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് ഭീകരനെ മോചിപ്പിച്ചിരിക്കുന്നത്.
തടവിലാക്കിയതിനെതിരെ ലഖ്വി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇസ്ലാമബാദ് ഹൈക്കോടതിയുടെ വിധി. ജസ്റ്റീസ് നൂറൂല്‍ ഹക്ക് ഖുറേഷിയാണ് ലഖ്വിയെ തടവില്‍ വച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും അടിയന്തിരമായി മോചിപ്പിക്കണമെന്നും ഉത്തരവിട്ടത്.
ലക്വിയെ മോചിപ്പിച്ച നടപടിയില്‍ ഭാരതം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭീകരാക്രമണത്തില്‍ ലഖ്വിക്കെതിരെയുള്ള തെളിവുകള്‍ ശരിയായ രീതിയില്‍ കോടതിയില്‍ പാക് ഏജന്‍സികള്‍ സമര്പ്പിച്ചില്ലായെന്നും ഭാരത ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ലഖ്വിയെ മോചിപ്പിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ഭീകരവിരുദ്ധ കോടതി ലഖ്വിക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഭാരതത്തിന്റെയും അമേരിക്കയുടെയും ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് എംപിഒ നിയമപ്രകാരം ഇയാളെ ജയിലിലടക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞാണ് അന്ന് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
എന്നാല്‍ സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ പോവുകയും സുപ്രിം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും ഹൈക്കോടതി തന്നെയാണ് ഈ ഭീകരനെ മോചിപ്പിച്ചിരിക്കുന്നത്.
ലഖ്വിക്കും മറ്റ് ആറ് ഭീകരന്മാര്ക്കുമെതിരെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരും നടപ്പിലാക്കിയവരും എന്ന നിലയില്‍ കേസെടുത്തിരുന്നു. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: