കാളിമാതാവിന്റെ നിത്യസേവകൊണ്ട് ക്രമേണ ഹൃദയത്തിലുയര്‍ന്ന തീവ്രവ്യാകുലതകാരണം ആ യുവപുരോഹിതനും ക്ഷേത്രത്തിലെ നിത്യപൂജ തുടര്‍ന്നു നടത്താന്‍ നിര്‍വ്വാഹമില്ലാതായി. അതുകൊണ്ട് സ്വകര്‍ത്തവ്യങ്ങള്‍ വെടിഞ്ഞ് അമ്പലവളപ്പിലുള്ള ചെറുകാവില്‍ ചെന്നുകൂടി; അവിടെ ഏകാഗ്രധ്യാനത്തിലാണ്ടു.
ഈ കാവും ഗംഗാതീരത്തായിരുന്നു; ഒരുനാള്‍ പുഴയിലെ ഊക്കേറിയ ഒഴുക്ക്, ഒരു കുടിലു കെട്ടാന്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ അവിടുത്തെ കാല്ക്കലെത്തിച്ചു. ഈ കുടിലില്‍ അവിടുന്നു വിലപിച്ചും പ്രാര്‍ത്ഥിച്ചും താമസിച്ചു. തന്റെ ദിവ്യജനനിയെക്കുറിച്ചല്ലാതെ സ്വശരീരത്തെക്കുറിച്ചോ മറ്റു വല്ലതിനെയും കുറിച്ചോ ഒരു ചിന്തയുമില്ലാതെ, ഒരു ബന്ധു ദിവസത്തിലൊരിക്കല്‍ അവിടുത്തെ ഊട്ടി, കാത്തുരക്ഷിച്ചു.
‘അമ്മയെ കാണാന്‍’ സഹായിക്കുന്നതിനു പിന്നീടൊരു സന്യാസിനി വന്നു. അവിടേയ്ക്കു ആവശ്യമുള്ള ആചാര്യന്മാരെല്ലാം തേടാതെതന്നെ വന്നുചേര്‍ന്നു; ഓരോ വിഭാഗത്തില്‍നിന്നും ഓരോ സിദ്ധപുരുഷന് ഉപദേശിക്കാന്‍ വരും; ഓരോരുത്തന് പറയുന്നതും ശ്രദ്ധയോടെ ശ്രവിക്കും. പക്ഷേ അവിടുന്ന് അമ്മയെ മാത്രമേ അര്ച്ചിച്ചുള്ളൂ. സര്‍വ്വവും അവിടേക്ക് അമ്മയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: