ആറുമാസം മുമ്പുവരെ ‘പാലായിലെ മാണിക്കം’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കെ.എം.മാണിക്ക് ഇന്ന് തിളക്കമില്ല. കരിക്കട്ടയെക്കാള്‍ നിറംകെട്ട മാണി ഇക്കുറി ബജറ്റവതരിപ്പിച്ചുകൂടാ എന്നത് പൊതുവികാരമായിരുന്നു. ഭരണത്തെ നയിക്കുന്ന കക്ഷിക്കാര്ക്കുപോലും അങ്ങനെയായിരുന്നു വികാരം. ‘മാണിയെ ബജറ്റവതരിപ്പിക്കാന്‍ വിടില്ല. അക്കാര്യം ഞങ്ങളേറ്റു’ എന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചപ്പോള്‍ തോറ്റ സമരത്തിന്റെ പട്ടികയില്‍ ഇത് പെടില്ലെന്ന് കരുതി.
നിയമസഭയില്‍ ബജറ്റവതരിപ്പിക്കാനുള്ള കെ.എം.മാണിയുടെ യാത്ര തടയുമെന്ന പ്രഖ്യാപനം നടത്തി ആദ്യം രംഗത്തിറങ്ങിയത് യുവമോര്‍ച്ചയാണ്. യുവമോര്‍ച്ചയുടെ പ്രഖ്യാപനത്തിനുശേഷം മാണിക്കെതിരെ പ്രതിരോധസമരം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷമുന്നണിയും തീരുമാനിച്ചു. അവര്‍ക്കങ്ങനെ തീരുമാനമെടുക്കാന്‍ പലതവണ മുന്നണി യോഗം ചേരേണ്ടിവന്നു. ഓരോ യോഗം തീരുമ്പോഴും വാര്‍ത്താലേഖകരെ കണ്ട കണ്‍വീനര്‍ വൈക്കം വിശ്വന് ‘മാണിക്കാര്യം ചര്‍ച്ച ചെയ്തു. പക്ഷെ സമരരീതി തീരുമാനിച്ചില്ല’ എന്നായിരുന്നു പ്രസ്താവിച്ചത്. ഒടുവില്‍ മനസ്സില്ലാമനസ്സോടെയാണ് കെ.എം മാണിയെ പ്രതിരോധിക്കാന്‍ അണികളോടാഹ്വാനം ചെയ്തത്. സെക്രട്ടറിയേറ്റിനു മുന്നില്‍ സോളാര്‍ പ്രശ്നത്തില്‍ തുടങ്ങിയ അനിശ്ചിതകാലസമരം ചീറ്റിയതില് പിന്നെ സമരമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നേതാക്കള്‍ക്ക് നീറ്റലാണ്. ഏതായാലും അണികളെത്തി, യുവമോര്‍ച്ച സമരം തുടങ്ങിയ ശേഷം.
യുദ്ധസ്മാരകത്തില്‍ തലേന്നുതന്നെ സമരവീര്യവുമായി ഇരിപ്പുറപ്പിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകരെ കണ്ടിട്ടാവണം നിയമസഭയില്‍തന്നെ പൊറുതിയാക്കി മാണി ഇരുന്നത്. ഔദ്യോഗിക വസതിയില്‍ തങ്ങി ബജറ്റവതരിപ്പിക്കാന്‍ രാവിലെ എത്തുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറൊന്നു കഴിയുമ്പോഴേക്കും തിരുത്തി. രാവിലെതന്നെ നാണംകെടേണ്ടെന്ന് കരുതിയിട്ടാകണം മാണി നിലപാടു മാറ്റിയത്. സമരം തുടങ്ങിയശേഷം ഇടതുമുന്നണി പ്രവര്‍ത്തകരും വര്ദ്ധിതവീര്യത്തോടെയായിരുന്നു.
ജീവന് പണയംവച്ചും മാണി സഭയിലെത്തുന്നത് തടയുമെന്ന് വാക്കുകൊടുത്ത നേതാവ,് മാണി സഭയിലെത്തി ബജറ്റവതരിപ്പിച്ചപ്പോള്‍ അന്തംവിട്ടുനിന്നു. അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. സ്പീക്കറുടെ കമ്പ്യൂട്ടര്‍ പൊക്കിയെടുത്തെറിഞ്ഞു. ഭാരമേറിയ കസേര തടികൂടിയ ഇ.പി.ജയരാജന്റെ നേര്‍ക്ക് ഉരുട്ടിക്കൊടുത്തു. ജയരാജന് ഇതെത്ര കണ്ടതെന്ന മട്ടില്‍ പൊക്കിയെടുത്ത് സഭയിലേക്ക് തള്ളി. ലങ്കയിലെത്തിയ ഹനുമാനെ പോലെയായി ചിലര്‍. കണ്ടതെല്ലാം തച്ചുടച്ചു. കടലാസുകള്‍ കീറിയെറിഞ്ഞു. മൈക്കുകള്‍ പറിച്ചെടുത്തു. അതുകൊണ്ടരിശം തീരാത്തവര്‍ വാച്ച് ആന്റ് വാര്ഡന്മാരുടെ കരുത്തുപരീക്ഷിക്കാനൊരുങ്ങി. വനിതാ അംഗങ്ങളെ പിടിക്കാനോങ്ങി ഭരണകക്ഷിക്കാര്‍. ഭരണകക്ഷിക്കാരെ കടിക്കാന്‍ പ്രതിപക്ഷത്തെ വനിതാ അംഗം. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പിടിയും വലിയും മാത്രമല്ല ഇക്കുറി കടിയും. എങ്ങിനെയുണ്ട് സഭ!
യുവമോര്‍ച്ച പ്രവര്‍ത്തകരും ഇടതുമുന്നണി അണികളും തെരുവിലെ സമരം വിജയിപ്പിച്ചു. യുവമോര്‍ച്ച ശക്തമായ സമരം നടത്തുമ്പോള്‍ പഴയതുപോലെ ‘ഇങ്ക്വിലാബ് ‘ വിളിനിര്‍ത്തി മടങ്ങിപ്പോകാന്‍ ഇടതന്മാര്ക്കാവില്ലല്ലോ. അവര്‍ ഇരുകൂട്ടരും മത്സരിച്ച് സമരം നടത്തിയതിനാല്‍ മന്ത്രിമാര്‍ മാത്രമല്ല എംഎല്‍എമാരും പാര്‍പ്പ് സഭയ്ക്കകത്താക്കി. കൂത്തും കൂടിയാട്ടവും ചവിട്ടുനാടകവുമെല്ലാമായി ഒരു രാത്രി തീര്‍ന്ന് വെളുത്തപ്പോഴും കെ.എം.മാണിയെ സഭയില്‍ കയറ്റില്ലെന്നുറപ്പായി പറഞ്ഞു. അകത്തുള്ളവരും പുറത്തുള്ളവരും അത് വിശ്വസിച്ചു. പക്ഷെ മാണി സഭയില്‍ കടന്നുവന്നത് വളരെ കൂളായി. ആരും തടഞ്ഞില്ല. മാര്‍ഗേ കിടക്കുന്ന മര്‍ക്കടാ എന്ന് വിളിക്കേണ്ടി വന്നില്ല മാണിക്ക്. ‘ വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ’ എന്ന മട്ടില്‍ ‘വഴിമാറെടോ ശിവന്‍കുട്ടി’ എന്നലറി വിളിക്കുകയും വേണ്ടിവന്നില്ല. സഭയിലെ മൈക്കില്ലെങ്കിലും സംസാരിച്ച് കേള്‍പ്പിക്കാനുള്ള സജ്ജീകരണം ദേഹത്ത് ഘടിപ്പിച്ച മാണി പറഞ്ഞതുപോലെ ചെയ്തു. കുരവയിടുംപോലെ പ്രതിപക്ഷത്തിന്റെ ശബ്ദഘോഷവും കൂസാതെ സഭയില്‍ ആറുമിനിട്ടോളം ബജറ്റ് വായിച്ചു.
നിയമസഭക്കെത്ര വാതിലുണ്ടെന്നും ഏത് വാതിലില്‍ കൂടിയെല്ലാം ഹാളിലെത്താമെന്നും അറിയുന്ന പ്രതിപക്ഷമെന്തേ ഒരു കവാടം തടയാന്‍ കൂട്ടാക്കിയില്ല? സോളാര്‍ സമരസമയത്ത് ഒരു കവാടം തുറന്ന് മന്ത്രിമാര്‍ക്ക് സഞ്ചാരപഥമൊരുക്കിയതുപോലെന്തെങ്കിലും ഇപ്പോഴും സംഭവിച്ചിരിക്കില്ലെ. ‘കൊക്കിന് വച്ചത് കൊളക്കോഴിക്ക്’ എന്നപോലെ മാണിയെ നോട്ടമിടാന്‍ നിയോഗിക്കപ്പെട്ടവരെങ്ങനെ സ്പീക്കറെ തടുക്കാന്‍ പുറപ്പെട്ടു. സ്പീക്കര്‍ ശക്തനാണെന്നറിയാഞ്ഞിട്ടാണോ? എന്തുതന്നെയായാലും സഭയ്ക്കകത്ത് നടത്തിയത് തോറ്റപണിയായിപ്പോയി. തെരുവില്‍ ജനങ്ങള്‍ സമരം ജയിച്ച് വിജയക്കൊടി നാട്ടിയപ്പോള്‍ സഭയില്‍ സമരം നയിച്ചവര്‍ക്ക് ലക്ഷ്യം തെറ്റി. അത് യാദൃശ്ചികമാണെന്ന് കരുതാന്‍ കഴിയുന്നില്ല.
അഡ്ജസ്റ്റ്മെന്റ് സമരത്തിന്റെ കാലം തീരുന്നില്ല, കഥ തീരുന്നില്ലാ എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. സഭയില്‍ നേതാക്കള്‍ തോല്‍പ്പിച്ചു എന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഇടത് അണികള്‍ക്ക് സമനില തെറ്റിയത്. അതിന്റെ പ്രതിഫലനമാണ് പിന്നത്തെ അഴിഞ്ഞാട്ടം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെ നേതാക്കളോടുള്ള അരിശം പോലീസിനോടും പോലീസ് വണ്ടികളോടും. ഇങ്ങനെ പോയാല്‍ നിര്‍ത്തിക്കൂടേ ഈ സമരാഭാസം എന്ന് സഖാക്കള്‍ ചോദിക്കുന്ന കാലം വിദൂരത്തല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: