ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫ് നിയമസഭയ്ക്കുമുന്നില്‍ നടത്തിയ സമരം തെരുവ് യുദ്ധമായി.
കണ്ണില്‍ കണ്ടതെല്ലാം തച്ചുടച്ചും സര്‍ക്കാര്‍ വാഹനങ്ങളും പോലീസ് സ്ട്രൈക്കര്‍ വാനുമൊക്കെ അഗ്നിക്കിരയാക്കിയും ഇടതുയുവജന സംഘടനാ പ്രവര്‍ത്തകര്‍ നഗരത്തെ മൂന്നുമണിക്കൂറോളം യുദ്ധക്കളമാക്കി.
മാസ്ക്കറ്റ് ഹോട്ടലിനുമുന്നിലെ നേതാജി പ്രതിമയ്ക്കരികിലാണ് എല്‍ഡിഎഫ് ഉപരോധസമരം നടന്നത്. പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും സമരത്തെ അഭിസംബോധന ചെയ്തു കഴിഞ്ഞയുടന്‍ ബാരിക്കേഡിനു നേര്‍ക്ക് പ്രവര്‍ത്തകര്‍ സോഡാക്കുപ്പികളും കല്ലും വലിച്ചെറിയാന്‍ തുടങ്ങി. നീണ്ടനേരം ഇത്തരത്തില്‍ പോലീസിനുനേര്‍ക്ക് പ്രവര്‍ത്തകര്‍ പ്രകോപനമുണ്ടാക്കിയിട്ടും പോലീസ് സംയമനം പാലിച്ചുനിന്നു.
രാവിലെ 9.30 കഴിഞ്ഞതോടെ നിയന്ത്രണംവിട്ട ആക്രമണം എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായി. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസ് മൂന്നു റൗണ്ട് ഗ്രനേഡ് പൊട്ടിച്ചു. അരമണിക്കൂറിനുശഷം പിഎംജി ഭാഗത്തുനിന്ന് സംഘടിച്ചെത്തിയ എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലേറ് തുടങ്ങി. അക്രമിസംഘത്തെ നിയന്ത്രിക്കുന്നതിനിടയില്‍ മെഡിക്കല്‍ കോളേജ് സിഐ ഷീന്‍ തറയലിനെ സമരാനുകൂലികള്‍ ഓടിച്ചിട്ട് തല്ലി. ഡിസിപി അജിതാബീഗത്തിന് എസ്എഫ്ഐക്കാരുടെ കല്ലേറില്‍ കൈയ്ക്ക് പരിക്കേറ്റു. മുപ്പതോളം പോലീസുകാര്‍ക്കും പരിക്കേറ്റു.
യുവമോര്‍ച്ചയുടെ ഉപരോധസമരം നടന്ന യുദ്ധസ്മാരകത്തിനു മുന്നില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു. എന്നാല്‍ അക്രമം ഉണ്ടാകുമെന്ന് ഇന്റലിജന്റ്സ് മുന്നറിയിപ്പുണ്ടായിരുന്ന മാസ്ക്കറ്റ് ഹോട്ടലിനു മുന്നില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാത്തത് എല്‍ഡിഎഫ് സമരാനുകൂലികള്‍ക്ക് അക്രമം അഴിച്ചുവിടാന്‍ സൗകര്യമായി.
10.15 ന് മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അന്‍പതോളം സ്ത്രീകള്‍ മുദ്രാവാക്യം വിളിച്ച് നേതാജി പാര്‍ക്കിനടുത്തെത്തി. ഈ സമയം ജി.വി.രാജ സ്കൂളിനടുത്തായി ഒരുസംഘം സമരാനുകൂലികളുമെത്തി. ഇരുഭാഗത്തും പോലീസ് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനിടെ പിഎംജി ഭാഗത്തു നിന്ന് എസ്എഫ്ഐ, ഡിഫി അക്രമികള്‍ കല്ലും മുളവടിയുമായി പോലീസിനു നേര്‍ക്ക് ഓടിയടുത്തു. തുടര്‍ന്ന് പോലീസ് 12 തവണ ഗ്രനേഡ് പ്രയോഗിച്ചു. ഇവിടെ നിന്നും ചിതറിയോടിയ സമരാനുകൂലികള്‍ പലഭാഗങ്ങളിലായി പതിയിരുന്ന് പോലീസ് വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും അഗ്നിക്കിരയാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: