നെല്‍ കര്‍ഷകരെ പൂര്‍ണമായി അവഗണിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആക്ഷേപം. നെല്‍ കര്‍ഷകരെ സഹായിക്കുന്ന യാതൊരു നിര്‍ദേശവും ബജറ്റിലില്ല. മറിച്ച് നെല്‍ വയലുകള്‍ നികത്തുന്നതിന് ഒത്താശ ചെയ്യുന്ന നിര്‍ദേശങ്ങളുമുണ്ട്.
നെല്‍ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഭരണ തുക യഥാസമയം ലഭിക്കുന്നില്ലായെന്നതാണ്. ഇത് അടുത്ത കൃഷിയെ വരെ സാരമായി ബാധിക്കുന്നു. ഇത്തവണ ബജറ്റില്‍ 300 കോടി രൂപയാണ് നെല്ല് സംഭരണത്തിനായി പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുവര്‍ഷം 750 കോടി രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ നെല്ല് സംഭരണം കാര്യക്ഷമമായി നടക്കുകയുള്ളൂ. മുന്‍ വര്‍ഷം നെല്ല് സംഭരണത്തിന് 150 കോടി രൂപയാണ് അനുവദിച്ചത്. ഇത്തവണയും പുഞ്ചകൃഷി വിളവെടുപ്പില്‍ നെല്ലുവില യഥാസമയം കര്‍ഷകര്‍ക്ക് നല്കാന് കഴിഞ്ഞിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ വിഹിതം നല്‍കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത്തവണ ബജറ്റില്‍ അനുവദിച്ച 300 കോടിയില്‍ മുന്‍ വര്‍ഷത്തെ കുടിശിക തുകയും ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ 150 കോടി രൂപ മാത്രമേ വരുംസാമ്പത്തിക വര്‍ഷം നെല്ല് സംഭരണത്തിന് ലഭിക്കുകയുള്ളൂ. ഇത്തവണയും നെല്ല് സംഭരണ തുക യഥാസമയം ലഭിക്കാതെ കര്‍ഷകര്‍ വലയുമെന്നുറപ്പ്. നിലവില്‍ നെല്ലിന്റെ സംഭരണ വില 19 രൂപയാണ്. ബജറ്റില്‍ നാമമാത്രമായി പോലും സംഭരണ വില ഉയര്‍ത്താന്‍ തയാറായില്ല.
കൂലിച്ചെലവും രാസവളത്തിന്റെയും കീടനാശിനിയുടെയും വിലവര്‍ദ്ധനവും മൂലം കര്‍ഷകര്‍ ബുദ്ധിമുട്ട് നേരിടുമ്പോള്‍ സര്‍ക്കാര്‍ സംഭരണ വില വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ കര്‍ഷകര്‍ക്ക് പമ്പിങ് ചെലവിന് പൂര്‍ണമായും സബ്സിഡി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു, ഇത് നാലുവര്‍ഷമായിട്ടും നടപ്പായില്ല. കൂടാതെ അരി ഉത്പന്നങ്ങള്‍ക്ക് ഒരുശതമാനം അധികം നികുതിയും ഇത്തവണ ബജറ്റില്‍ ചുമത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷവരെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ നെല്‍കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടിയിരുന്നുവെന്നും ആവശ്യമുയരുന്നു. നാളികേര കാര്‍ഷിക മേഖലയ്ക്ക് കേവലം 75 കോടി മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതും കര്‍ഷകരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: