തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ ബജറ്റവതരിപ്പിച്ചത് നിയമപ്രകാരമാണെന്ന് സ്പീക്കര്‍ എന്‍. ശക്തന്. നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് സ്പീക്കറെ സഭയ്ക്കുള്ളില്‍ പ്രവേശിക്കാതിരിക്കാന്‍ ശ്രമിക്കുന്നത്. നിയമസഭയുടെ ആദ്യബെല്‍ മുഴങ്ങുന്നതിന് മുമ്പുതന്നെ ഡയസില്‍ താന്‍ പ്രവേശിക്കാതിരിക്കാന്‍ പ്രതിപക്ഷം കുത്തിയിരുന്നു.
തന്റെ കസേരയും മൈക്കും കംപ്യൂട്ടറും തകര്‍ത്തു. നിയമസഭയിലെ ഉപകരണങ്ങള്‍ നശിപ്പിച്ചവര്‍ക്കെതിരേ നടപടി വേണമെന്നു നിയമസഭാ സെക്രട്ടേറിയറ്റ് പോലിസിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ആരുടെയും പേര് നിയമസഭാ സെക്രട്ടേറിയറ്റ് പറഞ്ഞിട്ടില്ല. നിയമസഭാ ടി.വിയുടേയും മറ്റു ചാനലുകളുടെയും ദൃശ്യങ്ങള്‍ പരിശോധിച്ചു പോലിസ് നടപടിയെടുക്കട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു.
നടപടിക്രമങ്ങള്‍ പാലിച്ചാണ് ധനമന്ത്രി ബജറ്റ് വതരിപ്പിച്ചത്. സ്പീക്കര്‍ വരുന്നുവെന്ന് ചീഫ് മാര്‍ഷല്‍ പ്രഖ്യാപിച്ചയുടന്‍ ഡോറിനരികിലെത്തി അകത്തുകടക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വാച്ച് ആന്റ് വാര്‍ഡിന്റെ സഹായത്തോടെയാണ് ഡയസില്‍ പ്രവേശിച്ചത്. സ്പീക്കറുടെ കസേര പ്രതിപക്ഷം നശിപ്പിച്ചതിനാല്‍ മറ്റൊരു കസേരയിലാണ് ഇരുന്നത്.
രാവിലെ 9 മണിയായപ്പോള്‍ ധനമന്ത്രിയെ താന്‍ ബജറ്റവതരണത്തിന് ക്ഷണിച്ചു. സ്പീക്കറുടെ ഡയസ് പൂര്‍ണമായും പ്രതിപക്ഷം കൈയേറിയതിനാല്‍ നിന്നുകൊണ്ടാണ് ബജറ്റവതരണത്തിന് അനുമതി നല്‍കിയത്. മൈക്കില്ലാത്തതിനാല്‍ കേട്ടില്ലെങ്കിലോ എന്ന സംശയത്താല്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്നത് ദൃശ്യമാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ടെന്ന് സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ധനമന്ത്രി ബജറ്റവതരിപ്പിച്ചു തീരുന്നതുവരെ താന്‍ കസേരയിലിരുന്നു. ബജറ്റ് പ്രസംഗവും ഡോക്യുമെന്റും എംഎല്‍എമാരുടെ മുറികളിലെത്തിക്കുമെന്നും സഭ ഇപ്പോള്‍ പിരിയുന്നതായും തിങ്കളാഴ്ച രാവിലെ 8.30നു വീണ്ടും സമ്മേളിക്കുമെന്നും പറഞ്ഞ ശേഷമാണു താന്‍ ഡയസ് വിട്ടതെന്നും ശക്തന് പറഞ്ഞു. രാവിലെ എട്ടുമണിക്ക് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടപ്രകാരമാണ് സി എന്‍ ബാലകൃഷ്ണന്റെയും കെ എം മാണിയുടെയും സീറ്റുകള്‍ പരസ്പരം മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.
സഭയിലുണ്ടായ സംഘര്‍ഷത്തിനിടെ ചീഫ് മാര്‍ഷല്‍ അടക്കം 12 വാച്ച് ആന്റ് വാര്‍ഡുകള്‍ക്കു പരിക്കേറ്റിട്ടുണ്ട്. എംഎല്‍എമാര്‍ക്ക് പരിക്കേറ്റതായി തനിക്കു പരാതി നല്‍കിയിട്ടില്ല. മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂ. സഭയില്‍ എന്താണു സംഭവിച്ചതെന്ന കാര്യങ്ങള്‍ വിഡിയോ ദൃശ്യങ്ങളിലൂടെ പരിശോധിക്കാവുന്നതാണ്. സ്പീക്കര്‍ ചെയറില്‍ വരാന്‍ അനുവദിക്കാതെ തടയുന്ന സംഭവം ഇതിനു മുമ്പുണ്ടായിട്ടില്ല. സര്‍ക്കാരിന് ബജറ്റ് അവതരിപ്പിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റിക്കൊടുക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്തമാണ്. പ്രതിപക്ഷം സഭയില്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍ രാവിലെ 8.30ന് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍, ഏതുവിധേനയും കെ.എം. മാണിയുടെ ബജറ്റവതരണം തടയുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം. എങ്കിലും വാച്ച് ആന്റ് വാര്‍ഡിന്റെ സേവനം വേണ്ടെന്നായിരുന്നു തന്റെ നിലപാട്. പ്രത്യേക സാഹചര്യമുണ്ടായപ്പോഴാണ് വാച്ച് ആന്റ് വാര്‍ഡിനെ വിന്യസിച്ചത്. സഭയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കുന്നകാര്യം ആലോചിച്ചു തീരുമാനമെടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: