കേരളത്തിലെ സംരംഭകത്വ സംസ്കാരവും നിക്ഷേപാന്തരീക്ഷവും പുനര്നിര്വ്വചിക്കുന്നതിന് ഉപയുക്തമാകും വിധം യുവ സംരംഭകരെ പിന്തുണയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളെ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്വാഗതം ചെയ്തു.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും ബാങ്കുകളുടെയും സഹായത്തോടെ നടപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സമഗ്രമായ ദിശാബോധം നല്‍കുന്നതിനായി കോംപ്രിഹെന്‍സീവ് മിഷന് ഓണ്‍ എംപ്ലോയ്മെന്റ് ജനറേഷന് (മെഗ) എന്ന പേരില്‍ പദ്ധതി തുടങ്ങുന്നതിന് 25 കോടി രൂപയും ആയിരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് ധനസഹായം ലഭ്യമാക്കുന്നതിന് 12 കോടി രൂപയും അനുവദിച്ചത് സംസ്ഥാനത്ത് വന്‍തോതിലുള്ള സംരംഭകത്വമുന്നേറ്റത്തിന് കാരണമാകുമെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്മാന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു.
കേരളത്തിലെ മുന്‍നിര ഇന്കുബേറ്ററുകളായ ടെക്നോപാര്‍ക്ക് ടിബിഐയും സ്റ്റാര്‍ട്ടപ്പ് വില്ലേജും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അപേക്ഷകരുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വലിയ വര്‍ധന. ഈ പ്രശ്നത്തെ ബജറ്റ് വേണ്ടരീതിയില്‍ പരിഗണിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകളില്‍ ഇന്‍കുബേഷന്‍ സപ്പോര്‍ട്ട് സെന്ററുകള്‍ തുടങ്ങാനായി 11 കോടി രൂപ അനുവദിച്ചത് വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുടെ ലോകം തുറന്നുനല്‍കും.
സംരംഭകത്വവികസനത്തിനായി കഴിഞ്ഞ വര്‍ഷം ആകെ നീക്കിവച്ചത് 43 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ അത് 200 കോടിയോളമായാണ് ഉയര്‍ത്തിയത്. അടിസ്ഥാനസൗകര്യ വികസനത്തിലെ വിടവുനികത്താന്‍ 10 കോടി രൂപ മാറ്റിവച്ചത് ഈ മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാന്‍ സഹായകമാകുമെന്നും സഞ്ജയ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: