തിരുവനന്തപുരം: ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി കെ.എം. മാണിയെ പ്രതിപക്ഷം തടയാത്തത് തികച്ചും ദുരൂഹം. സിപിഎമ്മിലെ പിണറായി വിഭാഗം മാണിയോടു പുലര്‍ത്തുന്ന മൃദു സമീപനവും അതിനെ കേന്ദ്രീകരിച്ചുള്ള രഹസ്യധാരണയുമാണ് ഇതിനു പിന്നിലെന്നുള്ള സംശയം ശക്തമാണ്.
ബജറ്റ് അവതരണം തടയുമെന്നും ബജറ്റ് കീറിയെറിയുമെന്നുമാണ് നേരത്തെ പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ 8.55 ഓടെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കാവലില്‍ ഒരു തടസവുമില്ലാതെ മാണി സഭയിലേക്ക് കടന്നുവന്നു. ആ വരവ് പിന്‍വാതിലില്‍ കൂടിയാണെന്ന് മാത്രം. കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും മറ്റ് യുഡിഎഫ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പം മാണി സഭയില്‍ കയറി.
എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡും മാണിക്കു രക്ഷാവലയം തീര്‍ത്തു. മാണി ബജറ്റ് രേഖ എടുത്തു വായിച്ചു, കഷ്ടിച്ച് രണ്ടു പേജ്. ആറു മിനിറ്റ് വായന. ബജറ്റ് മേശപ്പുറത്തുവച്ചതായും മാണി പ്രഖ്യാപിച്ചു. അതോടെ കൈയടിയും മുദ്രാവാക്യം വിളിയുമായി. അതിനൊപ്പം കൈയില്‍ കരുതിയ ലഡു യുഡിഎഫ് എംഎല്‍എമാര്‍ വിതരണം ചെയ്തു.
ഈ സമയത്തെല്ലാം പ്രതിപക്ഷം സ്പീക്കറുടെ വേദിയിലും മുറിക്കു മുന്നിലും കോലാഹലം ഉണ്ടാക്കുകയായിരുന്നു. ആരും മാണിയുടെ അടുത്തേക്ക് പോകാന്‍ പോലും ഒരുമ്പെട്ടില്ല. ബജറ്റ് അവതരണം തടയുകയാണ് ലക്ഷ്യമെങ്കില്‍ സ്പീക്കറെയല്ല തടയേണ്ടത്. മാണിയെ തടയാന്‍ ആരും ഒരുങ്ങാത്തത് സിപിഎമ്മുകാര്‍ക്കിടയില്‍ പോലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
ബജറ്റ് അവതരിപ്പിക്കാന്‍ മാണിക്ക് തന്ത്രത്തില്‍ അവസരമൊരുക്കി നല്‍കിയെന്നാണ് സംശയം. പ്രതിപക്ഷം ഉന്തുംതള്ളുമായി സ്പീക്കറുടെ മുന്പിലായിരുന്നു. ഭരണപക്ഷത്തിന്റെ തന്ത്രം വിജയിച്ചെന്നും പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ പാളിയെന്നുമാണ് ചാനലുകളും മാധ്യമപ്രവര്‍ത്തകരും വിലയിരുത്തുന്നത്. എന്നാല്‍ പ്രതിപക്ഷം മാണിയെ തടായാനോ മാണിക്കരുകിലേക്ക് എത്താനോ പോലും ശ്രമിക്കാത്തതിലെ ദുരൂഹതയെപ്പറ്റി ആരും ഒരക്ഷരവും പറയുന്നില്ല. മാണി ബജറ്റ് വായിച്ചു.
പ്രതിപക്ഷം സ്പീക്കറുടെ വേദി തകര്‍ത്തു. മാണിക്ക് സ്വന്തം സീറ്റില്‍ വന്ന് പതിവു രീതിയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: