വാഷിംഗ്ടണ്‍: 2008ലെ മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടു. നിരോധിത ഭീകര സംഘടനയായ ലഷ്കറെ തയ്ബ കമാന്‍ഡര്‍ സക്കി ഉര് റഹ്മാന് ലഖ്വിയെ മോചിപ്പിക്കാന്‍ പാകിസ്ഥാനിലെ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അമേരിക്ക ഈ ആവശ്യം ഉന്നയിച്ചത്.
മുംബയ് ആക്രമണത്തിന് ധനസഹായം നല്കിയവരേയും ആക്രമണം നടത്തിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പാകിസ്ഥാന് നേരത്തെ ഉറപ്പു നല്‍കിയതാണ്. ആ ഉറപ്പ് പാലിക്കാന്‍ പാകിസ്ഥാന് തയ്യാറവണം. മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരന്‍ എന്ന് ഇന്ത്യ ആരോപിക്കുന്ന ലഖ്വിയെ വിട്ടയയ്ക്കാനുള്ള കോടതിയുടെ ഉത്തരവ് സൂക്ഷ്മമായി വിലയിരുത്തി വരികയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജെന്‍ സാകി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് നിര്‍ണായക പങ്കാളിയാണ്. ലാഖ്വിയെ മോചിപ്പിച്ച കോടതി ഉത്തരവിനെ കുറിച്ച് അറിഞ്ഞു. എന്നാല്‍ നിയമനടപടികളെ കുറിച്ച് കൂടുതല്‍ അഭ്യൂഹങ്ങള്‍ പരത്താനാവില്ലെന്നും അവര്‍ വ്യക്തമാക്കി. അനധികൃതമായാണ് ലാഖ്വിയെ തടവില്‍ വച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്ളാമാബാദ് ഹൈക്കോടതി അയാളെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: