കൊളംബോ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തമിഴ്ഭൂരിപക്ഷ പ്രദേശമായ തലൈമന്നാര്‍ സന്ദര്‍ശിച്ചു. ശ്രീലങ്കയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലാണ് തലെലമന്നാര്. ഭാരതവുമായി ഏറ്റവും അടുത്തു കിടക്കുന്ന ഭാഗമാണിത്.
ഇന്നലെ രാവിലെ തലൈമന്നാറില്‍ എത്തിയ മോദി ഈ മേഖലയിലെ ട്രെയിന്‍ സര്‍വ്വീസ് ഫഌഗ് ഓഫ് ചെയ്തു. ആഭ്യന്തര യുദ്ധത്തില്‍ പാടെ തകര്‍ന്ന വടക്കന്‍ മേഖലയിലെ റെയില്‍വേ ട്രാക്കുകള്‍ ഭാരതത്തിന്റെ സഹായത്തോടെ പുനരുദ്ധരിച്ചുവരികയാണ്. തലൈമന്നാര്‍ പീര്‍ റെയില്‍വേ സ്റ്റേഷന് ഉദ്ഘാടനം ചെയ്ത മോദി ട്രെയിന്‍ സര്‍വ്വീസും ഫഌഗ് ഓഫ് ചെയ്തു. ലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വെള്ളിയാഴ്ച ലങ്കയില്‍ എത്തിയ അദ്ദേഹം പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. ഇന്നലെ രാവിലെ ആദ്യം ബൗദ്ധ വിഹാരങ്ങളുടേയും തീര്‍ഥാന കേന്ദ്രങ്ങളുടേയും നാടായ അനുരാധപുരത്താണ് എത്തിയത്. അവിടെ മഹാബോധി വൃക്ഷത്തില്‍ ആരാധന നടത്തിയ മോദി ബോധിവൃക്ഷക്കൊമ്പില് പട്ടുവിരിച്ച് തലകുമ്പിട്ട് നമസ്കരിച്ചു. ബുദ്ധ സന്യാസിമാരെയും വണങ്ങിയ അദ്ദേഹം അവിടെ നിന്ന് ഭാരത വ്യോമസേനയുടെ ഹെലിക്കോപ്ടറിലാണ് തലൈമന്നാറില്‍ എത്തിയത്.
മധു റോഡിനും തൈലമന്നാറിനും ഇടയ്ക്കുള്ള 63 കിലോമീറ്റര്‍ റെയില്‍പ്പാളമാണ് മോദി ഉദ്ഘാടനം ചെയ്തത്. വടക്കന്‍ ലങ്കയിലെ 265 കിലോമീറ്റര്‍ ട്രാക്കാണ് പുതുതായി നിര്‍മ്മിച്ചത്. അതിലെ അവസാന ഭാഗമാണ് മധു റോഡ് തലൈമന്നാര്‍ പാത. ഭാരത സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ ഇന്റര്‍നാഷണലാണ് പാതകളും സ്റ്റേഷനുകളും നിര്‍മ്മിച്ചത്. 120 കിലോമീറ്ററാണ് ഇപ്പോള്‍ ഈ പാതയിലെ പരമാവധി വേഗത. ലങ്കയുടെ വലിയ പുരോഗതിക്ക് ഉതകുന്നതാണ് ഈ റെയില്‍പ്പാത. കാല്‍നൂറ്റാണ്ടിനു ശേഷമാണ് ഈഭാഗത്തെ റെയില്‍ ഗതാഗതം പുനരുജ്ജീവിപ്പിക്കുന്നത്.
തലൈമന്നാറില്‍ നിന്ന് മറ്റൊരു തമിഴ് ഭൂരിപക്ഷ പ്രദേശമായ ജാഫ്നയിലേക്കാണ് മോദി പിന്നീട് പോയത്. അവിടെ സാംസ്കാരിക കേന്ദ്രത്തിന് മോദി തറക്കല്ലിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: