പത്തനംതിട്ട: ആറന്മുള വിമാനത്താവള കമ്പനിയായ കെജിഎസിനെതിരെ കേസെടുക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനുമതി നല്‍കുന്നില്ല. സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണ് ഇതിനുപിന്നില്‍. കെജിഎസ് പരിധിയില്‍ കവിഞ്ഞ സ്വത്ത് കൈവശമാക്കിയിട്ടുണ്ടെന്നതിനാല് കമ്പനിക്കെതിരെ കേസ് എടുക്കണമെന്ന് മുന്‍ ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന് ലാന്റ് ബോര്‍ഡിന് റിപ്പോര്ട്ടുനല്കിയതാണ്. എന്നാല്‍ ഓരോ അനുമതികള്‍ റദ്ദാക്കപ്പെടുമ്പോഴും ചിലര്‍ പദ്ധതിക്ക് ജീവന് നല്കാന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കെജിഎസിനെതിരെ മിച്ചഭൂമിക്കേസ് എടുക്കണമെന്നത് വ്യാപകമായ ആവശ്യമാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ആറന്മുളയിലെ കര്‍ഷകനായ വി.മോഹനനും ഈ ആവശ്യമുന്നയിച്ച് സംസ്ഥാന ലാന്റ് ബോര്‍ഡിന് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തിലും അധികൃതര്‍ നടപടിയെടുത്തിട്ടില്ലെന്ന് വ്യക്തമായി. 2013 ഫെബ്രുവരിയില്‍ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടും പിന്നീട് കര്‍ഷകര്‍ നല്കിയ നിവേദനവും അട്ടിമറിക്കപ്പെട്ടതായാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
വി.മോഹനന് നല്കിയ നിവേദനം കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡിന് കൈമാറുക മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്. എന്നാല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കാത്ത സാഹചര്യത്തില്‍ സംസ്ഥാന ലാന്റ് ബോര്‍ഡ് ഇരട്ടത്താപ്പ് നയമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
കെജിഎസിന്റെ നിലവിലുള്ള കൈവശഭൂമിയുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തുടര്‍നടപടിക്കായി അനുമതി ലഭിച്ചില്ലെന്ന വാദവും സംസ്ഥാന ലാന്റ് ബോര്‍ഡ് മുന്നോട്ടുവെയ്ക്കുന്നു. ഇത് വ്യക്തമാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യം കെജിഎസിന് അനുകൂലമാണെന്നാണ്.
കെജിഎസിന്റെ 232 ഏക്കറാണ് താലൂക്ക് ലാന്റ് ബോര്‍ഡ് മിച്ചഭൂമിയായി മുന്‍പ് പ്രഖ്യാപിച്ചിരുന്നത്. നിയമപ്രകാരം 15 ഏക്കര്‍ ഭൂമി മാത്രമാണ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം കൈവശം വയ്ക്കാന്‍ അവകാശമുള്ളത്.ഇതുകൂടാതെ പലരില്‍ നിന്നും വാങ്ങിയ32 ഏക്കറില്‍17 ഏക്കര്‍ മിച്ചഭൂമിയായി ഏറ്റെടുക്കണമെന്നാണ്് ജില്ലാ കളക്ടര്‍ ലാന്റ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം പ്രഖ്യാപിക്കപ്പെട്ട മിച്ചഭൂമിയും പുറമ്പോക്കും എല്ലാം ഒഴിവാക്കിയാല്‍ 82 ഏക്കറോളം സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരും. കെജിഎസിന്റെ കൈവശം ഇപ്പോള്‍ 313.48 ഏക്കര്‍ ഭൂമിയുള്ളതായി ഇപ്പോഴത്തെ കലക്ടര്‍ എസ്. ഹരികിഷോര്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അതായത് മിച്ചഭൂമി പ്രഖ്യാപനത്തിനുശേഷവും കമ്പനി ഭൂമി വാങ്ങിയിരുന്നു എന്ന് തെളിയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ നിവേദനം നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: