ആലപ്പുഴ: അടുത്തമാസം ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നിലനിര്‍ത്തുക സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി. 2000ല്‍ സിപിഎമ്മിനെ മുട്ടുകുത്തിച്ച് സീറ്റ് തരപ്പെടുത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ ആര്‍ജവം പുതിയ സെക്രട്ടറിക്കുണ്ടാകുമോയെന്നാണ് സിപിഐ അണികള്‍ ഉന്നയിക്കുന്ന ചോദ്യം.
പുതിയ സംസ്ഥാന സെക്രട്ടറിയെ നിര്‍ണയിക്കുന്നതില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കെ.ഇ. ഇസ്മയിലിനെതിരെ കാനത്തിന് ആധിപത്യം നേടാന്‍ കഴിഞ്ഞത് സിപിഎമ്മിനെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന നേതാവെന്ന പ്രതീതി ഉയര്‍ത്താന്‍ കഴിഞ്ഞതിനാലാണ്. സിപിഎമ്മിനോട്, പൊതുവെ പിണറായി പക്ഷത്തോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന നേതാവെന്ന പരിവേഷമാണ് ഇസ്മയിലിനുണ്ടായിരുന്നത്.
സംസ്ഥാനത്ത് നിന്ന് അടുത്തമാസം മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരുന്നത്. വയലാര്‍ രവി (കോണ്‍ഗ്രസ്), എം.പി. അച്യുതന് (സിപിഐ), പി. രാജീവ് (സിപിഎം) എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയാകുന്നത്. നിയമസഭയിലെ നിലവിലെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തിന് ഒരൊഴിവില്‍ മാത്രമേ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തില്‍ വിജയസാദ്ധ്യതയുള്ള ഒരു രാജ്യസഭാ സീറ്റിനായി സിപിഎമ്മും സിപിഐയും തമ്മില്‍ മത്സരം ഉറപ്പാണ്.
സിപിഎമ്മാകട്ടെ തങ്ങളുടെ സീറ്റ് വിട്ടുനല്‍കാന്‍ തീരെ സാദ്ധ്യതയില്ല. നിലവില്‍ ലോക്സഭയില്‍ സിപിഐക്ക് ഒരു എംപി മാത്രമാണുള്ളത്. അതിനാല്‍ തന്നെ രാജ്യസഭയിലേക്ക് ഒരംഗത്തെയെങ്കിലും അയക്കുകയെന്നത് സിപിഐയുടെ അഭിമാന പ്രശ്നമാണ്.
ഇതേപോലെ ഒരു അവസ്ഥയിലാണ് 2000ല്‍ പിണറായി വിജയനുമായി പോലും കൊമ്പുകോര്‍ത്ത് വെളിയം ഭാര്ഗവന് സിപിഐയുടെ മുഖം രക്ഷിച്ചത്.
അന്ന് ഒഴിവ് വന്ന ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന സിപിഐയുടെ ആവശ്യം സിപിഎം അംഗീകരിച്ചില്ല. എഫ്എസിടിയിലെ ജോലി വരെ രാജിവയ്പിച്ച് കെ. ചന്ദ്രന്‍പിള്ളയെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി സിപിഎം പ്രഖ്യാപിച്ചു. വി.വി. രാഘവനെ സിപിഐയും സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. സിപിഎം സമ്മര്‍ദ്ദത്തിന് സിപിഐ വഴങ്ങാതിരുന്നതോടെ ചന്ദ്രന്‍പിള്ളയെ പിന്മാറ്റാന് സിപിഎം നിര്‍ബന്ധിതരാകുകയായിരുന്നു.
ആദ്യ മൂന്നുവര്‍ഷം സിപിഐക്കും അവസാന മൂന്നുവര്‍ഷം സിപിഎമ്മിനും എന്നതായിരുന്നു ഒത്തുതീര്‍പ്പ് ഫോര്‍മുല. ഇതിന് പ്രകാരം വി.വി. രാഘവന് രാജ്യസഭാ അംഗമായി. എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതോടെ രാഘവന് രാജിവച്ചാല്‍ ആ ഒഴിവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുന്ന സ്ഥിതിയാണുണ്ടായത്. ഇതോടെ രാഘവന് കാലാവധി പൂര്‍ത്തിയാക്കുകയായിരുന്നു. അടുത്തമാസം ഒഴിവു വരുന്ന ഒരു സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തുകയും മറ്റൊരു സീറ്റ് മുസ്ലിം ലീഗിന് നല്കാനുമായിരിക്കും യുഡിഎഫിലെ ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: