ആലപ്പുഴ: ആലപ്പുഴയുടെ യശസ് ഉയര്‍ത്തി ഇന്ത്യന്‍ നാവിക സേനയിലെ 35 വര്‍ഷത്തെ സേവനത്തിനു ശേഷം ഐഎന്‍എസ് ആലപ്പി ഡി കമ്മീഷന് ചെയ്തു. ചരിത്രത്തിലേക്കു മറയുന്ന നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ആലപ്പിയുടെ ഡി കമ്മീഷനിങ് ചടങ്ങ് മുംബൈ നേവല്‍ ഡോക്ക്യാഡില്‍ 13ന് സൂര്യാസ്തമയത്തിനു ശേഷമായിരുന്നു. 1980 ജൂണ്‍ 10നായിരുന്നു ഈ യുദ്ധക്കപ്പല്‍ ഇന്ത്യയില്‍ കമ്മീഷന് ചെയ്തത്.
പോണ്ടിച്ചേരി ക്ലാസ് മൈന്‍ സ്വീപ്പറുകളില്പ്പെട്ടതാണിത്. തീരദേശ കാവലിനും മൈനുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമാണ് കപ്പല്‍ ഉപയോഗിച്ചിരുന്നത്. തുറമുഖങ്ങളിലേക്കുള്ള കപ്പലുകള്‍ക്ക് മൈനുകള്‍ നീക്കം ചെയ്ത് സുഗമമായ വഴിയൊരുക്കിയിരുന്നു.
ഇന്ത്യയില്‍ മൂന്നര പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഐഎന്‍എസ് ആലപ്പി (എം 65) യുഎസ്എസ്ആറില്‍ നിന്നു വാങ്ങുകയായിരുന്നു. സോവിയറ്റ് യൂണിയനില്‍ നിന്നു വാങ്ങിയ ഇതുള്‍പ്പടെ ‘നാട്യ’ വിഭാഗത്തില്‍പ്പെട്ട 12 കപ്പലുകളാണുണ്ടായിരുന്നത്.
ഇത്തരത്തില്‍ എം 65 മുതല്‍ എം 72 വരെയുള്ള സീരിസിലുള്ള കപ്പലുകള്‍ക്ക് ഇന്ത്യയിലെ വിവിധ സ്ഥലപ്പേരുകളാണ് നല്‍കിയിരുന്നത്. ഇക്കൂട്ടത്തില്‍ ആലപ്പുഴ കൂടാതെ കേരളത്തിലെ കണ്ണൂരും കോഴിക്കോടുമുണ്ട്. നീളം 61 മീറ്ററുള്ള ഐഎന്‍എസ് ആലപ്പി മൈന്‍ സ്വീപ്പറില്‍ പത്ത് ഓഫീസര്‍മാര്‍ അടക്കം 82 പേര്‍ക്കു വരെ കഴിയാമായിരുന്നു.
ഏകദേശം 16 നോട്ടിക്കല്‍ മൈലായിരുന്നു ഗതിവേഗം. നാവികസേനയില്‍ കപ്പല്‍ ചേര്‍ന്ന കാലഘട്ടത്തില്‍ സൗഹൃദസന്ദര്‍ശനത്തിന്റെ ഭാഗമായി ആലപ്പുഴക്കാരനായ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ആലപ്പുഴ തുറമുഖത്ത് പുറംകടലില്‍ ഐഎന്‍എസ് ആലപ്പി നങ്കൂരമിട്ടപ്പോള്‍ നൂറുകണക്കിനു ആള്‍ക്കാരാണ് കപ്പല്‍ കാണാന്‍ കടപ്പുറത്ത് എത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: