ഹൊബാര്‍ട്ട്: സ്കോട്ട്ലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റില്‍ പൂള് എയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇടയ്ക്ക് മഴ തടസ്സപ്പെടുത്തിയെങ്കലും ഇന്നലെ നടന്ന കൡയില്‍ ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്‍ഡിനെ 130 റണ്‍സിന് എറിഞ്ഞിട്ടശേഷം 15.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്താണ് കംഗാരുക്കള്‍ മികച്ച വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്‍ഡിന് വേണ്ടി 40 റണ്‍സെടുത്ത മാറ്റ് മച്ചാനാണ് ടോപ് സ്കോര്‍. ഡാവി 26ഉം ലീസ്ക് പുറത്താകാതെ 23ഉം മക്ലിയോഡ് 22ഉം റണ്‍സ് നേടി. ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണറായി ഇറങ്ങി 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കാണ് ടോപ്സ്കോറര്‍. വാട്സണ് 24ഉം വാര്‍ണര്‍ പുറത്താകാതെ 21ഉം റണ്‍സ് നേടി. 4.4 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുത മിച്ചല്‍ സ്റ്റാര്‍ക്കാണ് മാന്‍ ഓഫ് ദി മാച്ച്.
കളിച്ച ആറ് കളികളില്‍ ഒന്നുപോലും ജയിക്കാന്‍ കഴിയാതെയാണ് സ്കോട്ട്ലന്‍ഡ് പുറത്തായത്. പൂള് എയില്‍ കളിച്ച ആറ് കളികളും ജയിച്ച ന്യൂസിലാന്‍ഡാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്. നാല് കളികള്‍ ജയിച്ച ശ്രീലങ്ക മൂന്നാമതായും മൂന്ന് കളികള്‍ ജയിച്ച ബംഗ്ലാദേശ് നാലാമതായും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്ക് സ്കോട്ട്ലന്‍ഡിനെ ബാറ്റിംഗിനയച്ചു. എന്നാല്‍ സ്റ്റാര്‍ക്കിന്റെയും കുമ്മിന്‍സിന്റെയും തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിയാതെ സ്കോട്ട്ലന്‍ഡ് ബാറ്റിംഗ്നിര തകര്‍ന്നടിഞ്ഞു. സ്കോട്ട്ലന്‍ഡ് നിരയില്‍ ഓപ്പണറായ കോയ്റ്റ്സറടക്കം അഞ്ച് പേരാണ് പൂജ്യരായി മടങ്ങിയത്. സ്റ്റാര്‍ക്കിന് പുറമെ കുമ്മിന്‍സ് 7 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്ന്വിക്കറ്റുകള്‍ വീഴ്ത്തി. വാട്സണും ജോണ്‍സണും മാക്സ്വെല്ലും ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ സ്കോട്ട്ലന്‍ഡ് ഇന്നിംഗ്സ് 25.4 ഓവറില്‍ വെറും 130 റണ്‍സിന് അവസാനിക്കുകയും ചെയ്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് സ്കോര്‍ 30-ല്‍ നില്‍ക്കേ 20 റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ ടെയ്ലറുടെ പന്തില്‍ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്ലാര്‍ക്കും വാട്സണും ചേര്‍ന്ന് 58 റണ്‍സ് നേടിയതോടെ അവര്‍ വിജയത്തിന്റെ പടിവാതില്‍ക്കലെത്തി. 47 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്സറുമടക്കം 47 റണ്‍സെടുത്ത ക്ലാര്‍ക്കിനെ വാര്‍ഡ്ലോയുടെ പന്തില്‍ ലീസ്ക് പിടികൂടി. എന്നാല്‍ നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും കംഗാരുക്കള്‍ക്ക് നഷ്ടമായി. 23 പന്തില്‍ നിന്ന് നാല് ഫോറുകളുടെ സഹായത്തോടെ 24 റണ്‍സെടുത്ത വാട്സണെ ഡേവിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്രോസ് പിടികൂടി. പിന്നീട് ഫോക്നറും (15 പന്തില്‍ 16 നോട്ടൗട്ട്) ഡേവിഡ് വാര്‍ണറും (6 പന്തില്‍ 21 നോട്ടൗട്ട്) ചേര്‍ന്ന് 15.2 ഓവറില്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ക്വാര്‍ട്ടറില്‍ ഓസീസിന്റെ എതിരാളികളെ അറിയുന്നതിന് പൂള് ബിയില്‍ ഇന്ന് നടക്കുന്ന അവസാന മത്സരം വരെ കാത്തിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: