കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്നലെയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് മരണം. നീര്‍ക്കടവില്‍ കടപ്പുറത്ത് മണലെടുക്കാനെത്തി ലോറിക്കടിയില്‍ കിടന്നുറങ്ങിയ ഡ്രൈവര്‍ ലോറി കയറി മരിച്ചു. പള്ളിയാംമൂല ലക്ഷം വീട് കോളനിയിലെ പനയന്‍ ഹൗസില്‍ പ്രഗീഷാ(28)ണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ അഴീക്കോട് നീര്ക്കടവിലായിരുന്നു സംഭവം.
മറ്റ് രണ്ട് പേരോടൊപ്പം മണലെടുക്കാനെത്തിയ പ്രഗീഷ് ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നു. കൂടെയെത്തിയവര്‍ കടപ്പുറത്തും കിടന്നു. ഇതിനിടയില്‍ ഏതോ വാഹനം വരുന്ന ശബ്ദം കേട്ട് പൊലീസാണെന്ന് കരുതി കൂട്ടത്തിലുണ്ടായിരുന്നയാള്‍ ലോറി ഓടിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പരേതനായ പ്രകാശന്-ഗീത ദമ്പതികളുടെ മകനാണ്. ഭാര്യ: ശാന്തി. മകള്‍: അനാമിക. സഹോദരങ്ങള്‍: പ്രജോഷ്, പ്രജിഷ, പ്രഗീഷ്മ.
ചക്കരക്കല്‍ മുഴപ്പാലയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇടിച്ച് അയല്‍വാസികളായ രണ്ട് സ്ത്രീകള്‍ മരിച്ചു. തറച്ചാണ്ടി ഹൗസില്‍ സി.സി. സുലോചന (53), അയല്‍വാസി മെട്ടത്ത് ഹൗസില്‍ എം.കെ.പത്മാവതി (57) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറു മണിയോടെ മുഴപ്പാല പിസി കമ്പനിക്ക് സമീപത്ത് വച്ച് പനയത്താംപറമ്പ് ഭാഗത്തേക്ക് മണലുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറി സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മയ്യില്‍ ഇടൂഴി മാധവന് നമ്പൂതിരി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ് മരിച്ച സുലോചന. പരേതനായ മാധവന് മാസ്റ്ററുടെയും മാമ്പ സെന്‍ട്രല്‍ എല്‍പി സ്കൂള്‍ പ്രധാനാധ്യാപിക കാര്‍ത്യായനിയുടെയും മകളാണ്. ഭര്‍ത്താവ്: അരവിന്ദന് (പൂന). മക്കള്‍: ആതിര (എംഎസ്സി വിദ്യാര്‍ഥിനി, എസ്എന്‍ കോളജ് കണ്ണൂര്‍), അതുല്‍ (എന്‍ജി വിദ്യാര്‍ഥി, ബാംഗളൂര്‍). സഹോദരങ്ങള്‍: ജയരാജന് (അധ്യാപകന്, പെരളശേരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), രാജേഷ് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍), രാജീവന് (ലാബ് അസിസ്റ്റന്റ്, അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). ഇന്ന് രാവിലെ 9.30ന് മയ്യില്‍ സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് മുഴപ്പാലയില്‍ സംസ്കരിക്കും.
നുച്ചിക്കാട്ചിറ അംഗണവാടി ഹെല്‍പ്പറാണ് മരിച്ച പത്മാവതി. അവിവാഹിതയാണ്. പരേതനായ രാവുണ്ണിയുടെയും കാര്‍ത്യായനിയുടെയും മകളാണ്. സഹോദരങ്ങള്‍: ഗിരിജ, സുകുമാരന്‍, വിജയന്, സുലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: