കോഴിക്കോട്: കുരങ്ങുപനി എബോളയ്ക്ക് സമാനമാണെന്നും പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും വിദഗ്ധാഭിപ്രായം. കുരങ്ങുപനിക്ക് കാരണമായ വൈറസിന് പെരുകാന്‍ അനുകൂലമായ സാഹചര്യമാണ് ചൂടുകാലം. കാട് നശിപ്പിക്കപ്പെട്ട് വയനാട്ടില്‍ ഉഷ്ണമേറുന്നതും മൃഗങ്ങള്‍ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കൂടുതലായി ഇറങ്ങുന്നതും അപായ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ തീഷ്ണത നന്നായി അനുഭവപ്പെടുന്ന വയനാട്ടില്‍ കുരങ്ങുപനി ഇനിയും ദുരന്തം വിതയ്ക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന. എബോള പോലെ എളുപ്പത്തില്‍ പടരാന്‍ സാദ്ധ്യതയുള്ള കുരങ്ങുപനിയെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാത്തതും പ്രശ്നം ഗുരുതരമാക്കുന്നു.
ആരോഗ്യ പ്രവര്‍ത്തകയടക്കം ഇതിനകം ഏഴ് പേരാണ് കുരങ്ങുപനി ബാധിച്ച് മരിച്ചത്. ഈ രോഗം മൂലം സ്ഥിരീകരിക്കപ്പെട്ട ആദ്യ മരണം കഴിഞ്ഞ മാസം 12 നായിരുന്നു. പുല്‍പ്പളളി അമരക്കുനി സ്വദേശി ഓമന (42) യാണ് അന്ന് മരിച്ചത്. പിന്നീട് തുടരെ മരണമുണ്ടായി. ഇപ്പോള്‍ ഈ വൈറസ് ബാധിച്ച് 110 പേര് ചികിത്സയിലോ, നിരീക്ഷണത്തിലോ ഉണ്ട്.
കഴിഞ്ഞ വര്‍ഷം കര്‍ണാടകാതിര്‍ത്തിയില്‍ മുത്തങ്ങയില്‍ മാത്രം കണ്ട ഈ വൈറസ് വളരെ പെട്ടെന്നാണ് കേരളത്തില്‍ വനമേഖലയിലേക്ക് പടര്‍ന്നത്. ഇപ്പോള്‍ വയനാട്ടിലെ വനമേഖലയൊട്ടാകെയും നിലമ്പൂരിലും വൈറസ് വ്യാപിച്ചതായാണ് ഇതിനെകുറിച്ച് പഠിക്കുന്ന ഒരു ഗവേഷകന് വ്യക്തമാക്കുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ ഉണ്ടായ വൈറസ് വ്യാപനം ഭയാനകമാണ്. എന്നിട്ടും അധികൃതര്‍ നിസ്സംഗരാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് ശാസ്ത്രീയമായ സമീപനമില്ലാത്തതാണ് കാരണം.
മൂന്ന് മാസം മുമ്പ് വിദഗ്ധ യോഗത്തില്‍ രോഗസാംക്രമികത കണക്കിലെടുത്ത് ‘റിസ്ക്ക് ഗ്രൂപ്പ്’ പട്ടികയുണ്ടാക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപ്പായിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും കൃത്യമല്ല. ബോധവത്കരണം, വാക്സിന് നല്കല്, വൈറസ് ബാധിത മൃഗങ്ങളെ (കുരങ്ങ്/മാന്‍) കൈകാര്യം ചെയ്യല്‍ എന്നിവയൊന്നും ഫലപ്രദമല്ല. രോഗം ബാധിച്ച് മരിച്ച മൃഗങ്ങളെ സംസ്കരിക്കുന്നതിലും അലംഭാവമുണ്ട്. വനം, ആരോഗ്യം, മൃഗസംരക്ഷണവകുപ്പുകള്‍ തമ്മില്‍ ഏകോപനവുമില്ല.
കുരങ്ങിലോ മാനിലോ ഉള്ള ഒരു തരം ചെള്ളില്‍ നിന്നാണ് രോഗഹേതുവായ വൈറസ് വരുന്നത്. ചെള്ള് മുട്ടയിട്ട് പെരുകുന്നത് വേനലിലാണ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഇവ അതിവേഗം പടരും. മഴ തുടങ്ങിയാല്‍ കുഞ്ഞുങ്ങള്‍ നശിക്കുമെങ്കിലും മുതിര്‍ന്നത് അവശേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: