തിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയില്‍ നടന്ന അക്രമസംഭവങ്ങളില്‍ കര്‍ശന നടപടി വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം ആവശ്യപ്പെട്ടു. മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കണം. നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തു റിപ്പോര്‍ട്ട് നല്‍കുന്നതിനെ പോലും ന്യായീകരിക്കാവുന്ന തരത്തിലെ സംഭവങ്ങളാണ് സഭയിലുണ്ടായതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.ഇത്തരത്തില്‍ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്ന് അദ്ദേഹം നിര്‍ദേശങ്ങള്‍ ആരാഞ്ഞു .
സഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. ഇതിനെ ഗൗരവമായാണ് കാണുന്നത്. ഭരണസ്തംഭനം ഉണ്ടാകുമ്പോഴുള്ളതിനു സമാനമായി ഭരണഘടനയുടെ 356-ാം വകുപ്പുപ്രകാരം പോലും റിപ്പോര്‍ട്ട് ചെയ്യാവുന്ന സംഭവങ്ങളാണവ. ഇക്കാര്യങ്ങള്‍ കാണിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
ബജറ്റ് അവതരണം സാധുവാണോയെന്ന തര്‍ക്കത്തില്‍ ഇടപെടില്ല. ബജറ്റിന് അനുമതി നല്‍കിയതായി സ്പീക്കര്‍ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സഭാ നടപടികളുടെ കാര്യം സ്പീക്കറുടെ അഭിപ്രായത്തിന് വിടുന്നു.
മാര്‍ച്ച് 31ന് മുന്‍പ് ധനാഭ്യര്‍ത്ഥനകള്‍ പാസാക്കണമെന്നും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി ഭരണ പ്രതിസന്ധി ഒഴിവാക്കണം. മാര്‍ച്ച് 31നകം ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസാക്കിയില്ലെങ്കില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു.
ധനമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധംമൂലം സഭയില്‍ സംഘര്‍ഷമുണ്ടായെന്ന് ബോധ്യപ്പെട്ടതായി ഗവര്‍ണര്‍ അറിയിച്ചു. അംഗങ്ങളില്‍ ചിലര്‍ സ്പീക്കറോട് മോശമായി പെരുമാറി. സ്പീക്കറുടെയും നിയമസഭാ സെക്രട്ടറിയുടേയും റിപ്പോര്‍ട്ടുകളുടെയും മാധ്യമവാര്‍ത്തകളുടെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.
ബജറ്റ് ദിവസത്തെ സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ബിജെപി ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ബജറ്റ് അവതരണം അസാധുവാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടു. ഈ സാഹചര്യത്തില്‍ ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിച്ച മുഖ്യമന്ത്രി നിലപാടറിയിച്ചു. അതിനുശേഷം തന്റെ ഭാഗം വിശദീകരിച്ച് ഗവര്‍ണര്‍ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: