തിരുവനന്തപുരം: നിയമസഭയില്‍ കയ്യേറ്റം നടത്തിയ എംഎല്‍എമാര്‍ക്കെതിരെ നടപടി ഉറപ്പായി. നടപടിവേണമെന്ന് ഗവര്‍ണര്‍ ശക്തമായി ആവശ്യപ്പെട്ടതിനാല്‍ ഇക്കാര്യത്തിലിനി ഒളിച്ചുകളി നടക്കില്ല.സ്പീക്കറുടെ ഡയസില്‍ കയറിയ എംഎല്‍എമാരെ സസ്പെന്റ് ചെയ്യും. തിങ്കളാഴ്ച സഭയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. ബഹളത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും നിയമസഭയിലുണ്ട്. ഇവ നോക്കിയായിരിക്കും നടപടി.
ഇ.പി. ജയരാജന്, വി. ശിവന് കുട്ടി, ജയിംസ് മാത്യു, കെ. അജിത്, പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ നടപടി ഉറപ്പായിക്കഴിഞ്ഞു.
അനിഷ്ട സംഭവങ്ങളുണ്ടായെങ്കിലും ആര്‍ക്കെതിരെയും നടപടി എടുക്കേണ്ടതില്ലെന്നായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. കോണ്‍ഗ്രസ് എംഎല്‍എമാരായ കെ. ശിവദാസന്‍ നായര്‍. എം.എ. വാഹിദ് എന്നിവരെ രക്ഷിക്കാനായിരുന്നത്. നടപടി കൈക്കൊള്ളേണ്ടത് സ്പീക്കറാണെന്നിരിക്കെ അതുചെയ്യാതെ പോലീസ് കേസ് കൊടുക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗമായിരുന്നു.
കേസ് കൊടുക്കുമെന്ന് സ്പീക്കര്‍ വെള്ളിയാഴ്ച രാവിലെ തന്നെ പറഞ്ഞെങ്കിലും അതുണ്ടായില്ല. ഗവര്‍ണര്‍ നടപടി ആവശ്യപ്പെട്ടതോടെ ഈ നീക്കം പാളി. അതിക്രമം കാട്ടിയ എംഎല്‍എമാര്‍ക്കെതിരെ ഇന്നലെ വൈകീട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണിത്. പൊതുമുതല്‍ നശിപ്പിച്ചതിന് ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നടപടിയെടുത്താല്‍ നിയമപരമായി നേരിടുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഏകപക്ഷീയമായ നടപടി അംഗീകരിക്കിെല്ലന്ന് ഇ.പി.ജയരാജന് വ്യക്തമാക്കി. വനിതാ അംഗങ്ങളെ കായികമായി നേരിട്ട ഭരണപക്ഷ എംഎല്‍എമാരെ ശിക്ഷിക്കണമെന്നും ജയരാജന് ആവശ്യപ്പെട്ടു.
വനിതാ സാമാജികരെ ശാരീരികമായി നേരിടുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത യുഡിഎഫ് അംഗങ്ങളെയും മന്ത്രിയെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ശിക്ഷിപ്പിക്കാനും ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: