ആന്തരികമായ ദുഷ്പ്രവണതകളുമായി പോരാടിവേണം നിങ്ങള്‍ സ്വഭാവം പടുത്തുയര്‍ത്തുവാന്‍. അപ്പോള്‍ മനസ്സ് കൂടുതല്‍ ശക്തവും കൂടുതല്‍ ശുദ്ധവുമായിത്തീരുന്നു. അത്തരത്തിലുള്ള മനസ്സോടും ഉജ്ജ്വലസ്വഭാവമഹിമയോടുംകൂടി യഥാര്‍ത്ഥ മനുഷ്യത്വത്തെ നിങ്ങള്‍ ഉയര്ത്തിക്കാട്ടുവിന്. എങ്കില്‍മാത്രമേ ദിവ്യമായ പൂര്‍ണതയിലേക്ക് ഉയരുവാന് നിങ്ങള്‍ക്ക് സാദ്ധ്യമാവൂ.
ക്രോധത്തെ സഹനശക്തികൊണ്ടും വിദേ്വഷത്തെ പരസ്പരസ്നേഹംകൊണ്ടും അഹങ്കാരത്തെ വിനയംകൊണ്ടും പക്ഷപാദചിന്തയെ ന്യായദീക്ഷകൊണ്ടും സ്വാര്‍ത്ഥതയെ ത്യാഗംകൊണ്ടും വിഷയസക്തിയെ ഈശ്വരഭക്തികൊണ്ടും അലസതയെ സോദ്ദേശപൂര്ണമായ കര്മ്മാചരണംകൊണ്ടും നിദ്രയെ ജാഗ്രതകൊണ്ടും ബുദ്ധിപരമായ മാന്ദ്യത്തെ സര്‍ഗാത്മക ചിന്തകൊണ്ടും അശ്രദ്ധയെ ശ്രദ്ധകൊണ്ടും വിസ്മൃതിയെ നാമജപവും ധ്യാനവുംകൊണ്ടും സ്പുട പാകം ചെയ്തെടുത്ത ഓര്മ്മശക്തികാണ്ടും കീഴടക്കണം.
നിങ്ങളുടെ മനസ്സിലുദിക്കുന്ന മഹത്തും ശ്രേഷ്ഠവും സര്‍ഗ്ഗാത്മവുമായ ചിന്തകളില്‍ നിങ്ങള്‍ സാക്ഷിഭാവം അവലംബിക്കണം. എന്നുപറഞ്ഞാല്‍, ഈ ചിന്തകളെ ഉല്‍കൃഷ്ടമായ ലക്ഷ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ഗുരുവില്‍നിന്നു ലഭിച്ച സമ്മാനമായി കരുതണമെന്നു സാരം.
അങ്ങിനെ ദുര്‍വൃത്തികളെ തിരസ്കരിച്ചും ഉല്കൃഷ്ടവൃത്തികളെ വികസിപ്പിച്ചും മഹത്തായ ചിന്തകളെ സാക്ഷിഭാവത്തില്‍ കാണാറാവുമ്പോള്‍ ചിത്തം വാസനാരഹിതമായി അതിന്റെ നിജാവസ്ഥയായ ശാന്തിയില്‍ തിരിച്ചെത്തും.
സമ്പൂര്‍ണമായ ശാന്തതയില്‍ മാത്രമേ നിങ്ങള്‍ക്ക് ഈശ്വരനുമായുള്ള സമ്പര്‍ക്കം അനുഭവിക്കാനും അപാരതയില്നിന്നുള്ള ആത്മപ്രകാശം ഉള്‍ക്കൊള്ളാനും ജീവിതത്തിലെ എല്ലാ പരിതസ്ഥിതികളിലും ഈശ്വര മഹത്വവും ഈശ്വരേച്ഛയും ദര്‍ശിക്കാനും സാദ്ധ്യമാകയുള്ളൂ.
ഈശ്വരനേയും ഈശ്വരനാമത്തേയും ഈശ്വര ലീലകളേയും ഈശ്വര കാരുണ്യത്തിന്റെ മഹത്വത്തേയും ഈശ്വരന്റെ ദിവ്യ വിഭൂതികളെയും വിസ്മരിപ്പിക്കുന്ന ശക്തി തമോഗുണജന്യമായ ആവരണമാണ്. ഈശ്വരവിശ്വാസവും നാമജപ പരിശീലനവും കര്ത്തവ്യാനുഷ്ഠാനത്തിനുള്ള ആത്മാര്‍ത്ഥതയും ധര്മ്മനിഷ്ഠയുംകൊണ്ട് തമസ്സിനെ ജയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: