പത്തനംതിട്ട: വേനല്‍മഴയും വിലയിടിവും കോലിഞ്ചി കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.ഏകീകൃത വിലനിര്‍ണ്ണയമോ വിപണന സംവിധാനമോ ഇല്ലാതെ കര്‍ഷകര്‍ വിഷമിക്കുമ്പോഴാണ് വിളവെടുപ്പുകാലത്തെ മഴയും വിലത്തകര്‍ച്ചയും പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടിയത്. പത്തനംതിട്ട ജില്ലയിലെ മലയോരമേഖലകള്‍ കേന്ദ്രമാക്കിയാണ് വന്‍തോതില്‍ കോലിഞ്ചികൃഷി. ചിറ്റാര്‍, സീതത്തോട്, കൊക്കാത്തോട് , തണ്ണിത്തോട്, മണ്ണീറ, എലിമുള്ളുംപ്ലാക്കല്‍, മേടപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് ഭൂമിയിലാണ് കാലങ്ങളായി കോലിഞ്ചികൃഷി ചെയ്തുവരുന്നത്.
സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത കൃഷിഭൂമിയിലും കര്‍ഷകര്‍ കോലിഞ്ചികൃഷി ചെയ്യുന്നു. റീപ്ലാന്റ് ചെയ്ത റബര്‍ തോട്ടങ്ങളില്‍ വാഴകൃഷിയ്ക്കൊപ്പമാണ് ഇടവിളയായി കോലിഞ്ചികൃഷി്. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് സാധാരണയായി വിളവെടുപ്പുകാലം. ഈവര്‍ഷം തുടക്കത്തില്‍ 11 കിലോയ്ക്ക് ആയിരം രൂപയിലേറെ വിലയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 800 രൂപയിലും താഴെയാണ് കമ്പോളവില. വിദേശവിപണിയിലെ പ്രിയം അനുസരിച്ചാണ് കോലിഞ്ചിയുടെ വില നിര്ണ്ണയിക്കപ്പെടുന്നതെങ്കിലും പലപ്പോഴും ഇത് നിയന്ത്രിക്കുന്ന് ഇടനിലക്കാരാണ്.
ഏറെ ചൂഷണത്തിന് ഇരയാകുന്നവരാണ് കോലിഞ്ചി കര്‍ഷകര്‍. ഇടനിലക്കാരാണ് വിപണിവില നിശ്ചയിക്കുന്നതും കമ്പോളം നിയന്ത്രിക്കുന്നതും എന്നതാണ് പ്രധാന പ്രശ്നം. വിളവെടുപ്പിന്റെ തുടക്കത്തില്‍ ലഭിക്കുന്ന മികച്ച വില കണ്ട് കര്‍ഷകര്‍ കോലിഞ്ചി കിളച്ച് ഒരുക്കി ഉണക്കിയെടുക്കുമ്പോഴേക്കും വില കുറഞ്ഞു തുടങ്ങിയിരുന്നു. ഇടനിലക്കാരുടെ തന്ത്രമാണിതെന്നാണ് കര്‍ഷകരുടെ പരാതി. ഇവര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുന്ന കോലിഞ്ചി ഉയര്‍ന്ന വിലയ്ക്ക് പിന്നീട് വിറ്റഴിക്കുകയാണ് തന്ത്രം. കര്‍ഷകര്‍ക്ക് തുച്ഛമായ വില ലഭിക്കുമ്പോള്‍ നേട്ടം കൊയ്യുന്നത് ഇടനിലക്കാരാണ്.
ഈവര്‍ഷം വിളവെടുപ്പിനിടെ അപ്രതീക്ഷിതമായെത്തിയ വേനല്‍മഴയാണ് കര്‍ഷകരെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ശരിയായി ഉണക്കിയെടുക്കാന്‍ കഴിയാതെയും മഴയില്‍ നനഞ്ഞതും കാരണം കിട്ടുന്ന വിലയ്ക്ക് കോലിഞ്ചി കൈയൊഴിയേണ്ട ഗതികേടിലായി കര്‍ഷകര്‍. സീസണിന്റെ തുടക്കത്തില്‍ വന്‍ വിലനല്‍കി പരമാവധി കോലിഞ്ചി കമ്പോളത്തിലെത്തിച്ച് വിലയിടിവ് സൃഷ്ടിക്കുന്നത് ഇടനിലക്കാരുടെ മറ്റൊരു തന്ത്രമാണ്. വിദേശ വിപണിയിലെ ഡിമാന്റ് അനുസരിച്ച് പിന്നീട് ഇവരിത് കൂടിയ വിലയ്ക്ക് വിറ്റഴിക്കുകയുംചെയ്യും. മലയോര മേഖലയില്‍ കാട്ടുമൃഗങ്ങളോട് മല്ലടിക്കുന്ന കര്‍ഷകരുടെ അധ്വാനത്തിന്റെ ലാഭം കൈപ്പറ്റുന്നത് ഇടനിലക്കാരാണ്.
മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ കോലിഞ്ചിയ്ക്ക് ലഭിക്കുന്ന വിലയിലെ വ്യത്യാസം ചൂഷണത്തിന് ഉദാഹരണമായി കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളെ അപേക്ഷിച്ച് കൃത്യമായ വിപണിവില അറിയാന്‍ കഴിയാത്തതാണ് ചൂഷണത്തിന് കളമൊരുക്കുന്നത്.
നട്ട് മൂന്നാംവര്‍ഷം വിളവെടുക്കുന്നകോലിഞ്ചിയ്ക്ക് വിദേശ വിപണികളില്‍ ഏറെ പ്രിയമാണ്.വിവിധ ഔഷധങ്ങള്‍, വേദന സംഹാരി, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും സുഗന്ധ വ്യഞ്ജനമായും വന്‍തോതില്‍ ഇത് ഉപയോഗിക്കുന്നു. നമ്മുടെ നാട്ടില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കോലിഞ്ചിയില്‍ ഭൂരിഭാഗവും വിദേശത്തേക്കാണ് കയറ്റി അയയ്ക്കുന്നത്. കയറ്റുമതിക്കാരും വന്‍കിട കച്ചവടക്കാരുമാണ് ഇടപാടുകള്‍ നിയന്ത്രിക്കുന്നത്.
കോലിഞ്ചിയെ കര്‍ഷിക വിളകകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താത്തതാണ് കര്‍ഷകരുടെ പ്രധാന പ്രശ്നം. ഇപ്പോഴും മലഞ്ചരക്ക് വ്യാപാരത്തിലാണ് ഇതിന്റെ സ്ഥാനം. മലയോര കൃഷിയിടങ്ങളില്‍ കാട്ടാനയും കാട്ടുപന്നിയുമടക്കമുള്ള മൃഗങ്ങള്‍ കൃഷിനാശമുണ്ടാക്കിയാലും നഷ്ടപരിഹാരം ലഭിക്കാന്‍ ഇത് തടസ്സമാകും. കോലിഞ്ചിയെ കാര്‍ഷികവിളയായി അംഗീകരിച്ച് സുഗന്ധ ദ്രവ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഏകീകത വിലനിര്‍ണ്ണയ സംവിധാനം ഏര്‍പ്പെടുത്തണമെന്നുമാണ് നാളുകളായുള്ള കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: