മലപ്പുറം: മലപ്പുറം ജില്ലയില്‍ ക്ഷേത്രഭൂമിയും സ്വത്തുക്കളും കയ്യേറുന്നത് വ്യാപകമാകുന്നു. ക്ഷേത്രങ്ങള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന ജില്ലയായി മലപ്പുറം മാറുകയാണ്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ക്ഷേത്ര സ്വത്തുക്കള്‍ കയ്യടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മലപ്പുറത്ത് ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കൊണ്ടോട്ടിയില്‍ അരിമ്പ്ര ക്ഷേത്രക്കുളം കയ്യേറിയതാണ് അടുത്തിടെ വിവാദമായിരിക്കുന്ന സംഭവം. സമീപവാസികളായ ഏതാനും പേര് അനധികൃതമായി ക്ഷേത്രക്കുളത്തില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് കൃഷിയിടത്തിലേക്ക് വെള്ളമെടുത്തു. ഭക്തജനങ്ങളുടെയോ ക്ഷേത്രകമ്മറ്റി ഭാരവാഹികളുടെയോ സമ്മതിമില്ലാതെയായിരുന്നു ഇത്. ഇതിനെതിരെ ഭക്തജനങ്ങളും ഹൈന്ദവ സംഘടകളും പ്രതിഷേധിച്ചെങ്കിലും കയ്യേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.
ഹിന്ദുഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി, ബിജെപി, രാഷ്ട്രീയ സ്വയംസേവക സംഘം തുടങ്ങിയ സംഘടനകള്‍ പ്രതിഷേധം അറിയിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തുകയും ചെയ്തെങ്കിലും അധികൃതര്‍ നിസംഗത തുടരുകയാണ്. മലബാറില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ള ജില്ലയാണ് മലപ്പുറം. അതേസമയം ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ട ജില്ലയും മലപ്പുറമാണ്. ഹൈന്ദവ സംഘടനകള്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് മുമ്പ് നൂറുകണക്കിന് ക്ഷേത്രങ്ങളാണ് ജില്ലയില്‍ തകര്‍ക്കപ്പെട്ടത്. അയ്യപ്പക്ഷേത്രം തകര്‍ത്ത് അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മിച്ച ചരിത്രവും ഇവിടെയുണ്ട്. സമീപ കാലംവരെ നഗരസഭയുടെ കീഴിലായിരുന്ന ഈ പാര്‍ക്ക് അടുത്തിടെയാണ് ഡിടിപിസി ഏറ്റെടുത്തത്. പൈതൃക സ്വത്തായ ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടയും ഭരണകര്‍ത്താക്കളുടെയും നടപടി ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മഞ്ചേരി തൃക്കൈക്കാട്ട് ക്ഷേത്രത്തിന്റെ 756 ഏക്കര്‍ ഭൂമി കേരളത്തിലെ പ്രധാനപ്പെട്ട ഒരു മാധ്യമ സ്ഥാപനം കയ്യേറിയതായി പരാതി ഉയര്‍ന്നിരുന്നു. ഈ ഭൂമി വീണ്ടെടുക്കാന്‍ ഇന്നും സമരങ്ങള്‍ നടക്കുകയാണ്. അരീക്കോട് തൃക്കളയൂര്‍ മഹാദേവക്ഷേത്രം, കുമംകുളം വിഷ്ണുക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളുടെ ഭൂമി സമാനരീതിയില്‍ കയ്യേറിയിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരത്തില്‍ ജില്ലയില്‍ നടക്കുന്ന ഹിന്ദുഐക്യവേദി 12-ാം സംസ്ഥാന സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുക ഈ പ്രശ്നങ്ങള്‍ തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: