തിരുവനന്തപുരം: നിയമസഭ ചീഫ് മാര്‍ഷല്‍ ആല്വിന് ആന്റണിയുടെ വീടിനു നേരെ ആക്രമണം. ഇന്നലെ ഉച്ചക്ക് 1.30 ഓടെ പിഎംജി ജംഗ്ഷനിലെ പുഷ്പനഗറിലുള്ള വീടിനുനേരെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുനേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ കണ്ണാടിച്ചില്ലുകള്‍ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിതെന്ന് സംശയിക്കുന്നതായി ആല്വിന് ആന്റണി പറഞ്ഞു. പള്‍സര്‍ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയത്. ഹെല്‍മറ്റ് ധരിച്ചിരുന്നതുകൊണ്ട് തിരിച്ചറിയാനായില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്, നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന പരിശോധനയില്‍ പങ്കെടുത്തശേഷം വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.
ആരുടെയെങ്കിലും ആസൂത്രിത നിര്‍ദേശത്തെ തുടര്‍ന്നുണ്ടായ ആക്രമണമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നുയെന്ന് ആന്റണിയുടെ വീട് സന്ദര്‍ശിച്ചശേഷം സ്പീക്കര്‍ എന്‍. ശക്തന് വിലയിരുത്തി. എംഎല്‍എമാരായ ശിവദാസന്‍ നായരുടേയും എം.എ. വാഹീദിന്റേയും വീടിനു നേരെ ആക്രമണങ്ങള്‍ ഉണ്ടായതും നിയമസഭയിലെ അനിഷ്ട സംഭവങ്ങള്‍ക്കുശേഷമാണ്. സഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്നത് ആല്വിന് ആന്റണിക്കായിരുന്നു. അതുകൊണ്ടു തന്നെ തുടര്‍ച്ചയായ ആക്രമണമായി ഇതിനെ കരുതാമെന്നും അദ്ദേഹം പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമികളെ കണ്ടെത്തുന്നതിന് പരിശോധനകള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. സംശയം തോന്നുവരെ പരിശോധിക്കുന്നതിനും അദ്ദേഹം പോലീസിന് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: