ന്യൂദല്‍ഹി: ടുജി സ്പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ സിബിഐ കോടതി മുന്‍ ടെലികോം മന്ത്രി എ.രാജ, ഡിഎംകെ എംപി കനിമൊഴി മറ്റ് 17 പേരില്‍നിന്നും ഇന്ന് മൊഴിരേഖപ്പെടുത്തും. സ്പെഷ്യല്‍ സിബിഐ ജഡ്ജി ഒ.പി.സെയ്നി 225 പേജുകളിലായി 400 ഓളം ചോദ്യങ്ങള്‍ ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു. ഈ ചോദ്യങ്ങളില്‍നിന്നും ഉത്തരം വളരെവേഗത്തില്‍ രേഖപ്പെടുത്താന്‍ സൗകര്യവുമൊരുക്കിയിട്ടുണ്ട്. ചോദ്യാവലി അവര്‍ക്ക് ഉപദേഷ്ടാവിന്റെ സഹായത്തോടുകൂടി നല്‍കാവുന്നതാണ്.
എ. രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, സ്വാന് ടെലികോം കമ്പനിയുടെ പ്രമോട്ടര്‍മാരായ ഷാഹിദ് ഉസ്മാന് ബല്‍വ, വിനോദ് ഗോയങ്ക എന്നിവരടക്കമുള്ള 19 പേരില്‍നിന്നാണ് മൊഴി രേഖപ്പെടുത്തുക. കഴിഞ്ഞ ഏപ്രിലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നു. ഇവര്‍ കുറ്റവാളികളായി സ്ഥിരീകരിക്കപ്പെട്ടാല്‍ രാജയടക്കമുള്ളവര്ക്ക് ഏഴ് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്നതാണ്.
കലൈഞ്ജര്‍ ടിവിക്ക് അനധികൃതമായി 200 കോടി രൂപ നല്‍കിയെന്ന കേസായിരുന്നു ഇവര്‍ക്കെതിരെയുള്ളത്. 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രാജയ്ക്കും കനിമൊഴിയ്ക്കും എതിരെയുള്ള രണ്ടാമത്തെ കേസാണിത്. വിശ്വാസ വഞ്ചന, ചതി, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ സിബിഐ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: