ആലപ്പുഴ: പാര്‍ട്ടിക്ക് വേണ്ടാത്ത സിപിഎം സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദനെ പൊതുവേദികളില്‍ സജീവമാക്കാന്‍ വിഎസ് പക്ഷം രംഗത്ത്. ബജറ്റ് സമ്മേളനത്തിന് ശേഷം പൊതുസമ്മേളനങ്ങളിലും മറ്റും വിഎസ് പങ്കെടുത്തു തുടങ്ങും. പാര്‍ട്ടി പരിപാടികളില്‍ നേതൃത്വം അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സാംസ്കാരിക കൂട്ടായ്മകളും ക്ലബുകളും സന്നദ്ധ സംഘടനകളും സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലാണ് വിഎസ് പ്രത്യക്ഷപ്പെടുക.
ഈമാസം അവസാനത്തോടെ സ്വന്തം ജില്ലയില്‍ തന്നെ അച്യുതാനന്ദന് ഇതിന് തുടക്കം കുറിക്കും. മുന്‍കാലങ്ങളിലും അച്യുതാനന്ദന്റെ ജനസ്വാധീനവും പിന്തുണയും തകര്‍ക്കാന്‍ സിപിഎം നേതൃത്വം ഇത്തരത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ അദ്ദേഹം മറികടന്നത് ഇതേ തന്ത്രങ്ങളിലൂടെയാണ്. വിഎസ് അനുകൂലികളായ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. വിഎസ് അനുകൂലികള്‍ നേതൃത്വം നല്കുന്ന ക്ലബുകളും സംഘടനകളും ഇതിനായി പ്രത്യേക പരിപാടികള്‍ തന്നെ സംഘടിപ്പിക്കും.
സംസ്ഥാന സമ്മേളനത്തോടെ പൂര്‍ണമായും വെട്ടിനിരത്തപ്പെട്ട അച്യുതാനന്ദന് പഴയതു പോലെ പാര്‍ട്ടി അനുഭാവികളെയോ പൊതുജനത്തെയോ സ്വാധീനിക്കാന്‍ കഴിയില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. പൊതുവേദികള്‍ കൂടി ലഭിക്കാതാകുന്നതോടെ ‘വിഎസ് ഇഫക്ട്’ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നുമാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ ഏപ്രിലില്‍ വിശാഖപട്ടണത്ത് നടക്കുന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് തന്നെ പൊതുരംഗത്ത് വിഎസിനെ സജീവമാക്കാനാണ് നീക്കം. പ്രതിപക്ഷ നേതൃസ്ഥാനത്തും വിഎസ് ശക്തമായി തന്നെ രംഗത്തുണ്ടാകും. പാര്‍ട്ടി കോണ്‍ഗ്രസോടെ വിഎസ് പൂര്‍ണമായും തഴയപ്പെടാതെ കേന്ദ്രകമ്മറ്റിയില്‍ ക്ഷണിതാവെന്ന നിലയിലെങ്കിലും നിലനില്‍ക്കാനുള്ള തന്ത്രങ്ങളാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പ്രയോഗിക്കുന്നത്.
മുമ്പ് പാര്‍ട്ടി തഴഞ്ഞപ്പോഴെല്ലാം തന്നെ പൊതുപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാണ് വിഎസ് നേതൃത്വത്തെ മറികടന്നത്. പിണറായി വിജയന് അടക്കമുള്ള നേതാക്കളുടെ അധിക്ഷേപത്തിന് പൊതുരംഗത്ത് സജീവമായി വിഎസ് മറുപടി നല്‍കും. നിയമസഭയുടെ ബജറ്റ് സമ്മേളനം കഴിഞ്ഞ് അച്യുതാനന്ദന് ജനകീയ വിഷയങ്ങളില്‍ ഇടപെടല്‍ ശക്തമാക്കുന്നതോടെ സിപിഎം നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നാണ് വിഎസ് അനുകൂലികളുടെ പ്രതീക്ഷ. കെ.എം. മാണിക്കെതിരായി നിയമസഭയ്ക്കുള്ളില്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ മുന്നില്‍ നിന്ന് തന്നെ അച്യുതാനന്ദന് നയിക്കുന്നത് വിഎസ് പക്ഷക്കാര്‍ക്ക് പ്രതീക്ഷ പകരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: