കോഴിക്കോട്: കേരള നിയമസഭയിലുണ്ടായ അസാധാരണ സംഭവങ്ങളില്‍ സംസ്ഥാന ഗവര്‍ണര്‍ എടുത്ത നടപടി ഭരണഘടനാനുസൃതമായ നടപടി മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു.
ഗവര്‍ണറുടെ നടപടിയെക്കുറിച്ച് യു.ഡി.എഫ് നിയമസഭാംഗങ്ങള്‍ നടത്തിയ പരാമര്‍ശം അന്തസ്സിന് നിരക്കാത്തതാണ്. ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുകയാണ് ചെയ്തത്. ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയുടെ അന്തസ്സിന് നിരക്കാത്ത തരത്തിലാണ് പെരുമാറിയത്. ഇത് ചട്ടലംഘനമാണെന്നും മുരളീധരന് പറഞ്ഞു.
മറ്റു ചില സംസ്ഥാന നിയമസഭകളില്‍ മുമ്പ് ഇത്തരം അക്രമങ്ങള്‍ അരങ്ങേറിയപ്പോള്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ എടുത്ത ചരിത്രമുണ്ട്. നിയമസഭയില്‍ ലഡു വിതരണം ചെയ്തത് പോലെയുള്ള നടപടികള്‍ നിയമനിര്‍മ്മാണ സഭകളുടെ ചരിത്രത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ളതാണ്. തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ഭരണ-പ്രതിപക്ഷങ്ങളുടെ അഡ്ജസ്റ്റുമെന്റുകളിലൂടെ ഒരിക്കലും നിയമസഭയുടെ കളങ്കം ഇല്ലാതാവുകയില്ല. കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ചില അഡ്ജസ്റ്റ്മെന്റുകള്‍ നടന്നതായി ബി.ജെ.പിക്ക് സംശയമുണ്ട്.
ബജറ്റ് അവതരണം ക്രമപ്രകാരമാണോ നടന്നത് എന്ന കാര്യം വിശദമായ അന്വേഷണം നടത്തി ഗവര്‍ണറാണ് നിശ്ചയിക്കേണ്ടത്. ഈ ആവശ്യമാണ് ബി.ജെ.പി നല്കിയ നിവേദനത്തില്‍ ഗവര്‍ണറോട് ഉന്നയിച്ചത്. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് എല്‍ഡിഎഫ് ആണ്. മന്ത്രി കെ.എം. മാണിയുടെ അഴിമതിക്കും അദ്ദേഹം അവതരിപ്പിച്ചതായി അവകാശപ്പെടുന്ന ബജറ്റിലെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയും ബിജെപി ശക്തമായ സമരം തുടരുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: