ലാഹോര്‍:പാക്കിസ്ഥാനിലെ ലാഹോറില്‍ രണ്ട് ക്രിസ്ത്യന്‍ പള്ളികളില്‍ താലിബാന് ഭീകരര്‍ നടത്തിയ ചാവേര്‍ ബോംബാക്രമണത്തില്‍ 15 പേര് മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ക്രൈസ്തവര്‍ കൂട്ടായി കുര്‍ബാനക്കായി പള്ളിയില്‍ എത്തുന്ന ഞായറാഴ്ചയാണ് ഭീകരര്‍ ചാവേര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തത്.
ക്രൈസ്തവര്‍ കൂടുതലുള്ള യുഹനാബാദ് പ്രദേശത്തിന് അടുത്തടുത്തുള്ള സെന്റ് ജോണ്‍ കത്തോലിക്ക പള്ളിയിലും ക്രൈസ്റ്റ് പള്ളിയിലുമാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഭീകരാക്രമണം നടന്നത്. സ്ഫോടനം നടന്നതോടെ വിശ്വാസികള്‍ ജീവനുംകൊണ്ട് ഓടി. ഒരു പോലീസുകാരനുള്‍പ്പടെ 15 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ അമ്പതോളം പേര്‍ക്കാണ്് പരിക്കേറ്റത്. സംഭവം ഉണ്ടായ ഉടന്‍ സുരക്ഷാസേന സ്ഥലത്തെത്തി പരിക്കേറ്റവരെ ലാഹോര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദ്യകുര്‍ബാന നടക്കുന്നത് രാവിലെ എട്ട് മുതല്‍ ഒന്‍പത് വരെയാണ്. അതുകഴിഞ്ഞുള്ള രണ്ടാമത്തെ കുര്‍ബാനയുടെ സമയത്തായിരുന്നു ആക്രമണം. ഈസമയത്ത് ഒരു പള്ളിയില്‍ 800 പേരും മറ്റൊന്നില്‍ 1,100 ഓളം പേരും ഉണ്ടായിരുന്നുവെന്നാണ് വിവരം. കുര്‍ബാന നടക്കുന്ന സമയത്ത് രണ്ട് ചാവേറുകള്‍ പള്ളിയുടെ വാതില്ക്കല് എത്തുകയും അവരെ തടഞ്ഞതോടെ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ബോംബുകളുമായി രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് ഡിഐജി ഹൈദര്‍ അഷ്റഫ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു യുവാവിനെ രോഷാകുലരായ ജനക്കൂട്ടം അടിച്ചുകൊന്നു. മെട്രോ റൂട്ടുകള്‍ ബ്ളോക്ക് ചെയ്ത പ്രതിഷേധക്കാര്‍ ബസുകള്‍ക്കുനേരെ കല്ലേറു നടത്തി. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ സംഭവസ്ഥലത്തുനിന്നും പോലീസ് അറസ്റ്റുചെയ്തു.
ഇതിനിടെ പാക് താലിബാന് ഭീകരര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. താലിബാന് വക്താവ് ഇസാനുള്ള ഇഗ്സാനാണ് ഉത്തരവാദിത്തം ഏറ്റെടുത്തതായി ഫോണിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. പത്ത് ലക്ഷത്തോളം ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന വലിയ മേഖലയാണ് യുഹനാബാദ്. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിടുന്നത്. 2013ല്‍ പെഷവാറിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന രണ്ട് ചാവേറാക്രമണങ്ങളില്‍ 80 പേര് മരിക്കുകയും നൂറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പള്ളികള്‍ക്ക് ആവശ്യമായ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ലാഹോര്‍ പഞ്ചാബിന്റെ തലസ്ഥാനമാണ്. പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ രാഷ്ട്രീയ തട്ടകം കൂടിയാണിവിടം. പാക്കിസ്ഥാനിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും ശാന്തമായ പ്രദേശമായാണ് ഇവിടം കരുതിയിരുന്നത്. താലിബാനുമായുള്ള സമാധാനചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കഴിഞ്ഞവര്‍ഷം മുതല്‍ ഇവിടെ ആക്രമണങ്ങള്‍ ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: