തിരുവനന്തപുരം: നിയമസഭയില്‍ അച്ചടക്കം ലംഘിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ നിയമവും ചട്ടവും മറന്നുപോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ചട്ടലംഘനത്തെ മറയ്ക്കാനാണ് അവര്‍ യുഡിഎഫിനെ കുറ്റം പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ നടപടി മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. അത്തരക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ജനം സര്‍ക്കാരിനെ കുറ്റപ്പെടുത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്നാല്‍ യുഡിഎഫ് എംഎല്‍എമാരെ ബലിയാടാക്കില്ലെന്നും വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്ത രീതിയിലാണ് വിഎസ് സംസാരിച്ചത്. തുടരെ തിരിച്ചടികള്‍ ഉണ്ടാവുമ്പോള്‍ ഇങ്ങനെ സമനില തെറ്റി സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ സംഭവദിവസം പ്രതിപക്ഷം പരാതി നല്‍കിയില്ല. വനിതാ എംഎല്‍എമാരെ അപമാനിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എങ്കിലും ഒന്നിച്ചിരുന്നു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാണ്. സര്‍ക്കാരിന് യാതൊരു ദുരഭിമാനവുമില്ല. ഏത് തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. എന്നാല്‍ പ്രതിപക്ഷം അതിനു തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമരം നടത്താന്‍ മാത്രമറിയാവുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. നിയമസഭയിലെ സംഭവങ്ങളുടെ പേരില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടി എടുക്കില്ല. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ബജറ്റ് തടയാന്‍ ശ്രമമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് മാണിയുടെ സീറ്റ് രണ്ടാംനിരയിലേക്ക് മാറ്റിയത്. ബജറ്റ് അവതരപ്പിച്ച ശേഷം നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങള്‍ ലഡ്ഡു വിതരണം ചെയ്തത് ഒഴിവാക്കാമായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: