ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവരങ്ങള്‍ ദല്‍ഹി പോലീസ് ശേഖരിച്ചത് സുരക്ഷയുടെ ഭാഗമായാണെന്നും സുതാര്യമായ നടപടിയായിരുന്നു ഇതെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യസഭയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
മുന്‍ പ്രധാനമന്ത്രിമാരും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും അടക്കമുള്ള വിഐപിമാരുടെ വിവരങ്ങളും ഇത്തരത്തില്‍ ശേഖരിക്കാറുണ്ട്. നിസാരമായ ഈ വിഷയത്തെ പെരുപ്പിച്ച് കാണിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. രാഹുലിന്റെ വിവരങ്ങള്‍ ശേഖരിച്ചതിലൂടെ രാഷ്ട്രീയ ചാരവൃത്തിയാണ് ബിജെപി നടത്തുന്നതെന്ന കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
1999 മുതല്‍ മുന്‍ പ്രധാനമന്ത്രിമാരായ എച്ച്.ഡി.ദേവഗൗഡ, ഐ.കെ.ഗുജ്റാള്‍, മന്മോഹന് സിംഗ്. അടല്‍ ബിഹാരി വാജ്പേയി എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്നു, 2004, 2009, 2010, 2012 എന്നീ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.പ്രണബ് മുഖര്‍ജി രാഷ്ട്രപതി ആവുന്നതിന് മുമ്പ് 2001,07, 08,09, 2012ലും അദ്ദേഹത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു. ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനി, സുഷമാ സ്വരാജ്, എ.ഐ.സി.സി അംഗം അഹമ്മദ് പട്ടേല്‍ഷ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഐക്യജനതാദള്‍ നേതാവ് ശരദ് യാദവ് എന്നിവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
നിലവില്‍ 526 പേരുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളതെന്നും ജെയ്റ്റ്്ലി വെളിപ്പെടുത്തി. ഷൂസിന്റെ അളവും കണ്ണുകളുടെ നിറവും അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിലും അര്‍ത്ഥമുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തെ തിരിച്ചറിഞ്ഞത് ഉപയോഗിച്ചിരുന്ന ഷൂസില്‍ നിന്നാണ്. വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറും. കാരണം ആര്‍ക്കും തന്നെ മുന്പുണ്ടായതു പോലെയുള്ള അവസ്ഥ ഉണ്ടാവരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.
1987ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് വിവരശേഖരണം ആരംഭിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: