പാനൂര്‍(കണ്ണൂര്‍): കണ്ണൂര്‍ ജില്ലയില്‍ സിപിഎം അക്രമം തുടരുന്നു. പത്തായക്കുന്നില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം രാത്രി സിപിഎം സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. പാട്യത്തെ മൂഴിവയല്‍ ഗുളികന്‍കാവ് ക്ഷേത്ര തിറ മഹോത്സവം കണ്ട് മടങ്ങുകയായിരുന്ന മൂഴിവയലിലെ പൊയില്‍ അമിത്ത് (21), ചമ്പാടന്‍ കണ്ടി നിജില്‍ (22) എന്നിവരെയാണ് സിപിഎം സംഘം കഴിഞ്ഞ ദിവസം രാത്രി 12.30 ന് വെട്ടിപരിക്കേല്‍പ്പിച്ചത്.
കഴുത്തിനും തലയ്ക്കും വെട്ടേറ്റ നിജിലിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകാലുകളും ഇരുമ്പുവടികൊണ്ട് തല്ലിത്തകര്‍ത്ത നിലയിലാണ്. തലയോട്ടിക്ക് പരിക്കേറ്റതിനാല്‍ നിജിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുകാലുകള്‍ക്കും വെട്ടേറ്റ അമിത്തിനെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേഹമാസകലം ഇരുമ്പുവടികൊണ്ട് മര്‍ദ്ദനമേറ്റിട്ടുണ്ട്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്.സിപിഎം ക്രിമിനലായ മുല്ലോളി സുജീഷിന്റെ നേതൃത്വത്തിലുളള അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നില്ലെന്ന് പരിക്കേറ്റവര്‍ മൊഴി നല്കി. സിപിഎം കേന്ദ്രമായ മൂഴിവയലില്‍ ഗുളികന് കാവില്‍ തിറമഹോത്സവം കാണുന്നതിനിടെ അമിത്തിനേയും നിജിലിനേയും സിപിഎം ബ്രാഞ്ച് സെക്രട്ടറി പത്മനാഭന് അക്രമി സംഘത്തിലുണ്ടായിരുന്ന സുജീഷിന് കാണിച്ചു കൊടുത്തിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇത് തിരിച്ചറിഞ്ഞ ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അക്രമം. പത്തായക്കുന്ന് ടൗണിലെ അനശ്വര ഇന്ഡസ്ട്രിയിലെ ജീവനക്കാരാണ് അമിത്തും നിജിലും. അക്രമത്തില്‍ പ്രതിഷേധിച്ച് പത്തായക്കുന്ന് ടൗണില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു.
കൃഷി മന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ ഏതാനും ദിവസം മുമ്പ് നടന്ന ജില്ലാതല സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ അതിനു ശേഷവും സിപിഎം നേതൃത്വത്തിന്റെ അറിവോടെ വ്യാപകമായി സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കു നേരേയും സ്ഥാപനങ്ങള്‍ക്കു നേരെയും വാഹനങ്ങള്‍ക്ക് നേരേയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രമം തുടരുകയാണ്.
ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ പത്തായക്കുന്നില്‍ നടന്ന അക്രമവും. സമാധാന യോഗ ശേഷവും സിപിഎം ഏകപക്ഷീയമായി അക്രമങ്ങള്‍ നടത്തുന്നതിനതിരെ കഴിഞ്ഞ ദിവസം സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സിപിഎം അക്രമത്തിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: