ആലപ്പുഴ: കോടതി വിധി പ്രകാരമുള്ള തുകകളടക്കം കരാറുകാര്‍ക്ക് നല്‍കാനുള്ള 2,800 കോടി രൂപയുടെ കുടിശിക സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്താത്ത നടപടി ഭരണഘടനയുടെ 202-ാം വകുപ്പിന്റെ ലംഘനമാണെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ആരോപിച്ചു.
ഗവര്‍ണറുടെ പേരില്‍ ടെന്‍ഡര്‍ ക്ഷണിക്കുകയും കരാര്‍ ഉറപ്പിക്കുകയും ചെയ്ത പണികള്‍ക്ക് 2014-15 സാമ്പത്തിക വര്‍ഷം ബജറ്റില്‍ വകയിരുത്തിയ തുക വിതരണം ചെയ്യാത്തത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് യോജ്യമല്ല. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെയും ജലവിഭവ വകുപ്പിന്റെയും 820 കോടി രൂപയാണ് കരാറുകാര്‍ക്ക് നല്‍കാതെ ഈ സാമ്പത്തിക വര്‍ഷം പാഴാക്കുന്നത്.
കുടിശിക അടക്കമുള്ള പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും, ബജറ്റില്‍ നിയമാനുസൃത തിരുത്തലുകള്‍ വരുത്തുന്നില്ലെങ്കില്‍ ഭരണഘടനയുടെ 32-ാം വകുപ്പനുസരിച്ച് സുപ്രീംകോടതിയെ സമീപിക്കുന്നതിനും അസോസിയേഷന് തീരുമാനിച്ചതായി പത്രസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
വൈസ് പ്രസിഡന്റ് പി.കെ. ധനേശന്‍, പി.ആര്. അശോക്കുമാര്, സെക്രട്ടറിമാരായ മുഹമ്മദ് ഇസ്മയില്‍, എം.എസ്. നൗഷാദ് അലി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: