മറയൂര്‍(ഇടുക്കി): മധുരം വിളയിക്കുമ്പോഴും മറയൂരിലെ കരിമ്പ് കര്‍ഷകരുടെ ജീവിതത്തില്‍ കയ്പ്പേറുകയാണ്. ശര്‍ക്കരയുടെ വിലത്തകര്‍ച്ചയും കരിമ്പിലെ അണുബാധയും രാസവളത്തിന്റെ തീ വിലയുമാണ് കര്‍ഷകരെ കണ്ണീരണിയിക്കുന്നത്.
പത്ത് വര്‍ഷം മുന്‍പ് ഒരു കിലോ ശര്‍ക്കരയ്ക്ക് 35-മുതല്‍ 40 രൂപ വരെ വിലയുണ്ടായിരുന്നു. ഇപ്പോഴും ശരാശരി ഒരു കിലോ ശര്‍ക്കരയ്ക്ക് നാല്‍പ്പത് രൂപയാണ് മൊത്തവില. പത്ത് വര്‍ഷത്തിനിടെ രാസവളത്തിന്റെ വില ഇരട്ടിച്ചു. ജോലിക്കാരുടെ കൂലി കൂടി. എന്നിട്ടും ശര്‍ക്കരയ്ക്ക് വിലയില്ല.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കരിമ്പ് കര്‍ഷകരെ സഹായിക്കുന്നതിന് പദ്ധതികളില്ല. ഇടുക്കി പാക്കേജില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നാമമാത്രമായ തുക കര്‍ഷകര്‍ക്ക്് ലഭിച്ചു. കര്‍ഷകര്‍ ഈ വര്‍ഷവും ഇടുക്കി പാക്കേജില്‍ നിന്നും തുക പ്രതീക്ഷിച്ചിരുന്നെങ്കിലും പാക്കേജിന്റെ കാലാവധി തീര്‍ന്നതിനാല്‍ ആനുകൂല്യം ലഭിച്ചില്ല.
തിരുവല്ലയിലെ കരിമ്പ് ഗവേഷണ കേന്ദ്രവും മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കരിമ്പ് കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കര്‍ഷകനായ നീലകണ്ഠന് നായര്‍ പറയുന്നു. മറയൂര്‍, കാന്തല്ലൂര്‍ മേഖകളിലായി മൂവായിരത്തോളം ഏക്കര്‍ പ്രദേശത്ത് കരിമ്പ് കൃഷിയുണ്ട്.
ഒരേക്കറില്‍ നല്ലവിളവ് ലഭിച്ചാല്‍ 4500 കിലോ ശര്ക്കരയുണ്ടാക്കാം. സര്‍ക്കാരിന്റെ കൈത്താങ്ങും വിലയില്‍ ചാഞ്ചാട്ടമുണ്ടാകാത്ത സ്ഥിതിയും വന്നാല്‍ കരിമ്പ് കൃഷി നിലനിര്‍ത്താനാകും. അഞ്ച് പതിറ്റാണ്ട് മുന്‍പ് നെല്ല് വിതച്ചിരുന്ന പാടങ്ങളാണ് പിന്നീട് കരിമ്പ് കൃഷിക്ക് വഴിമാറിയത്.
പുതിയ സാഹചര്യത്തില്‍ കരിമ്പ് കര്‍ഷകര്‍ മെച്ചമായ വരുമാനമുള്ള മറ്റ് കൃഷികളിലേക്ക് ചേക്കാറാന്‍ ഒരുങ്ങിത്തുടങ്ങിയിരിക്കുന്നു.ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലേക്ക് മറയൂരില്‍ നിന്നും ശര്‍ക്കര കൃത്യമായി വാങ്ങാന്‍ തയ്യാറായാല്‍ പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാനാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: