തിരുവനന്തപുരം: നിതാഖാത്തിനെ തുടര്‍ന്ന് തിരികെയെത്തിയ പ്രവാസികളില്‍ സ്വയംതൊഴില്‍ പദ്ധതിക്കായി 605 പേര്‍ക്ക് ബാങ്കുവഴി ലോണ്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ.സി. ജോസഫ് നിയമസഭയില്‍ അറിയിച്ചു. 20 ലക്ഷം രൂപവരെയാണ് പരമാവധി വായ്പ നല്‍കുന്നത്. ഇതില്‍ മൂന്നുലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി നല്‍കും. റിസര്‍വ് ബാങ്കിന്റെ പലിശനയപ്രകാരമുള്ളതില് നിന്നു മൂന്നു ശതമാനം പലിശയിളവും നല്‍കും.
സ്വയം തൊഴില്‍ പദ്ധതിക്കായി 19690 പേരാണ് അപേക്ഷ നല്‍കിയത്. ഇവരില്‍ 7194 പേര് കൂടിക്കാഴ്ചയ്ക്ക് ഹാജരായി. സ്ക്രീനിങിലൂടെ 6809 പേരുടെ പദ്ധതി അംഗീകരിച്ച് ബാങ്കിനു കൈമാറി. ഇത്രയുംപേരില്‍ 605 പേര്‍മാത്രമാണ് ലോണ്‍ എടുത്തതെന്നും മന്ത്രി പറഞ്ഞു. നോര്‍ക്ക ഇതിനോടകം 4.08 കോടി രൂപ സബ്സിഡി ഇനത്തില്‍ ബാങ്കിലേക്ക് അടച്ചു. എയര്‍കേരള പദ്ധതി ഇപ്പോഴും പരിഗണനയിലാണ്.
പ്രവാസികള്‍ക്കുള്ള സാന്ത്വനം പദ്ധതി പ്രകാരം 2013-14ല്‍ 1925 പേര്‍ക്ക് 7.57 കോടി രൂപ നല്കി. കഴിഞ്ഞ മാര്‍ച്ച് വരെ 2064 പേര്‍ക്ക് 9.61 കോടിയും നല്കി. കാരുണ്യം പദ്ധതിപ്രകാരം 2013-14ല്‍ 15പേര്‍ക്ക് 6.85 ലക്ഷവും കഴിഞ്ഞ മാര്‍ച്ചുവരെ എട്ടുപേര്‍ക്കായി 2.75 ലക്ഷവും നല്കി. അല്‍ബറാക്ക് ബാങ്ക് ഇപ്പോള്‍ പരിഗണനയിലില്ല. ആഭ്യന്തരകലാപം രൂക്ഷമായ ഇറാഖ്, ലിബിയ എന്നിവിടങ്ങിലെ നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ കേരളം മാത്രമാണ് നടപടി സ്വീകരിച്ചത്.
പ്രവാസികള്‍ക്കുള്ള ലീഗല്‍ എയ്ഡ് സെല്‍ ഇപ്പോഴും നിലവിലുണ്ട്. ഈ പദ്ധതി മലയാളി പ്രവാസി സംഘടനകളുമായി ചേര്‍ന്നു നടപ്പിലാക്കാന്‍ ശ്രമിക്കും. നിതാഖാത്ത് പ്രകാരം തിരികെയെത്തിയ പ്രവാസികളെ സഹായിക്കാന്‍ കാനറ ബാങ്കും യൂണിയന് ബാങ്കും മാത്രമാണ് സഹകരിച്ചത്. കേരളത്തിലെ ബാങ്കുകള്‍ നിലനില്ക്കുന്നതുപോലും പ്രവാസി നിക്ഷേപം മൂലമാണ്.
പ്രവാസികളോടുള്ള ബാങ്കുകളുടെ അവഗണന ഒഴിവാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോവും. വിദേശത്തേക്ക് പോവുന്നവരെ സ്വകാര്യ ഏജന്‍സികള്‍ ചൂഷണം ചെയ്യുന്നതു തടയാന്‍ നടപടി സ്വീകരിക്കും. പ്രവാസികളുടെ ഡേറ്റാബാങ്ക് തയ്യാറാക്കുന്നതു പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: