മാഡ്രിഡ്: കഴിഞ്ഞയാഴ്ച സ്വന്തം മൈതാനത്ത് ജര്‍മ്മന്‍ ക്ലബ് ഷാല്ക്കേയോട് 4-3ന് പരാജയപ്പെട്ടതിന്റെ നിരാശ മറന്ന് കളത്തിലിറങ്ങിയ റയലിന് മികച്ച വിജയം. സ്പാനിഷ് ലീഗില്‍ ഇന്നലെ ലവെന്റെക്കെതിരെ 2-0ന്റെ വിജയമാണ് റയല്‍ സ്വന്തമാക്കിയത്. രണ്ട് ഗോളുകളും നേടിയത് സൂപ്പര്‍താരം ഗരെത്ത് ബെയ്ലും. ലീഗില്‍ ഒമ്പത് മത്സരങ്ങള്‍ക്കുശേഷമാണ് ബെയ്ലിന്റെ ബൂട്ടുകള്‍ റയലിനായി ഗോള്‍ നേടിയത്. വിജയത്തോടെ റയലിന് 27 കളികളില്‍ നിന്ന് 64 പോയിന്റായി. 65 പോയിന്റുള്ള ബാഴ്സയാണ് ലീഗില്‍ ഒന്നാമത്.
കളിയില്‍ റയല്‍ താരങ്ങള്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. അവര്‍ പായിച്ച 22 ഷോട്ടുകളില്‍ 6 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ലവെന്റക്ക് ഒരിക്കല്‍ പോലും റയല്‍ ഗോളി ജീസസ് നവാസിനെ പരീക്ഷിക്കാന്‍ കഴിഞ്ഞില്ല.
കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ബെയ്ല് അവസരം പാഴാക്കുന്നതാണ് കണ്ടത്. തൊട്ടുപിന്നാലെ ക്രിസ്റ്റിയാനോയുടെ ഷോട്ട് പോസ്റ്റില്ത്തട്ടിതെറിക്കുകയും ചെയ്തു. പിന്നീട് 16-ാം മിനിറ്റില്‍ ബെയ്ലിന്റെ മറ്റൊരു ഷോട്ട് ലവെന്റെ ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ റയല്‍ ലീഡ് നേടി. കരിം ബെന്‍സേമയുടെ ക്രോസ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും പ്രതിരോധിനിരതാരം ബ്ലോക്ക് ചെയ്തു. എന്നാല്‍ തിരിച്ചുവന്ന പന്ത് പിടിച്ചെടുത്ത് ബെയ്ല് വലംകാലുകൊണ്ട് പായിച്ച ഷോട്ട് ലവെന്റെ വലയില്‍ കയറി.
തുടര്‍ന്നും നിരവധി അവസരങ്ങള്‍ റയല്‍ താരങ്ങള്‍ പാഴാക്കിയെങ്കിലും 40-ാം മിനിറ്റില്‍ രണ്ടാം ഗോളും
അവര്‍ നേടി. ക്രിസ്റ്റിയാനോയുടെ പാസില്‍ നിന്ന് ബെയ്ലാണ് രണ്ടാം ഗോളും നേടിയത്. ഇതോടെ ആദ്യപകുതിയില്‍ 2-0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും റയല്‍ മികച്ച ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചെങ്കിലും ക്രിസ്റ്റിയാനോക്കും കരിം ബെന്‍സേമക്കും ഹെര്‍ണാണ്ടസിനും ലക്ഷ്യം പിഴച്ചതോടെ ലീഡ് ഉയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഇതിനിടെ ലവെന്റെ താരങ്ങള്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതോടെ 2-0ന്റെ തോല്‍വിയുമായി അവര്‍ സാന്റിയാഗോ ബെര്ണാബ്യൂവില് നിന്ന് മടങ്ങി.
മറ്റൊരു കളിയില്‍ സെവിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എല്‍ച്ചെയെ തറപറ്റിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: