ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു തടവില്‍ കഴിഞ്ഞിരുന്ന 12 തടവുകാരെ പാക്കിസ്ഥാന് തൂക്കിലേറ്റി. കൊലപാതകം, തീവ്രവാദം മുതലായകുറ്റങ്ങള്‍ ചുമത്തി തടവില്‍ കഴിഞ്ഞിരുന്ന 12 പേരെയാണ് തൂക്കിലേറ്റിയത്.
വധശിക്ഷയ്ക്കുള്ള നിരോധനം നീക്കിയതിനു ശേഷം ഇത്രയുംപേരെ ഒറ്റ ദിവസം ശിക്ഷയ്ക്കു വിധേയമാക്കുന്ന ആദ്യ സംഭവമാണിത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് വധശിക്ഷയ്ക്കുള്ള മോറട്ടോറിയം സര്‍ക്കാര്‍ എടുത്തു മാറ്റിയത്.
അതിനുശേഷം ഇതുവരെ 27 പേരുടെ വധശിക്ഷ പാകിസ്ഥാനില്‍ നടപ്പാക്കി. ഇതില്‍ കൂടുതല്‍ പേരും ഭീകരരാണ്. എന്നാല്‍, കഴിഞ്ഞയാഴ്ച മുതല്‍ ഭീകരര്‍ക്കു പുറമെ, വധശിക്ഷയ്ക്കെതിരെ നല്കിയ ഹര്‍ജി തള്ളിയവരുടെയും ശിക്ഷ നടപ്പാക്കാന്‍ അധികാരികള്‍ തീരുമാനിച്ചിരുന്നു.
2008ലാണ് പാക്ക് സര്‍ക്കാര്‍ വധശിക്ഷയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. 8,000ല്‍ അധികം പാക്കിസ്ഥാനികളാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നത്.
പാക്കിസ്ഥാനിലെ പല ശിക്ഷാവിധികളും അവിശ്വസനീയതയുള്ളതാണെന്ന് മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെട്ടു.പഴക്കം ചെന്ന നിയമരീതിയാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും പോലീസ് അന്വേഷണത്തിനിടെ പലപ്പോഴും കുറ്റവാളികളെ പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മനുഷ്യാവകാശ സംഘടന ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ 8000 ത്തിലധികം പേരാണ് മരണപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: