മ്ലേച്ഛമായ പത്രപ്രവര്‍ത്തനത്തിന്റെ ആത്യന്തിക ഫലമാണ് കൊടുങ്ങല്ലൂരില്‍ രണ്ട് പേരുടെ മരണത്തിലെത്തിച്ചത് എന്ന കാര്യം സാംസ്കാരിക കേരളത്തിന് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സ്വപ്നങ്ങള്‍ നെയ്തെടുത്തുകൊണ്ടിരുന്ന നവയൗവനവും പക്വതയുടെ രക്ഷാകര്‍തൃത്വം ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ചുകൊണ്ടിരുന്ന മധ്യവയസ്്കനുമാണ് ‘ഉമ്മ’ സമരത്തിന് ആളും അര്‍ത്ഥവും നല്കിയ ഒരു പത്രപ്രവര്‍ത്തന സംസ്കാരത്തിന്റെ തൂലികത്തുമ്പില്‍ ജീവന് വെടിഞ്ഞത്. നാട്ടിലുള്ള സകലതിന്റെയും ഊടുംപാവും അറിഞ്ഞവരാണ് തങ്ങളെന്ന ധാര്‍ഷ്ട്യവും അതുകൊണ്ടുതന്നെ എന്തുമാകാം എന്ന ധിക്കാരവുമാണ് ഇത്തരം ജുഗുപ്സാവഹമായ പത്രപ്രവര്ത്തനമ്ലേച്ഛതയിലേക്ക് മുക്കറയിട്ട് പായാന്‍ അത്തരക്കാരെ പ്രേരിപ്പിക്കുന്നത്.
സാംസ്കാരിക സമ്പന്നമായ പൈതൃകം കൈമോശം വരാത്ത, മാനവികതയുടെ മഹാപ്രവാഹത്തിന്റെ ഇത്തിരിയെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ഉറച്ച മനസ്സോടെ പ്രതിരോധനിര കെട്ടിപ്പടുത്തെങ്കില് മാത്രമേ ഇതിന് തടയിടാനാവൂ.
മകളെന്നവണ്ണം കണ്ട് പരിപാലിച്ചോമനിക്കുന്ന പെണ്‍കുട്ടിയെ ലാളിക്കുന്നതിനൊപ്പം ശാസിക്കുന്നതിനും നേര്‍വഴി കാണിച്ചുകൊടുക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. അത്തരം ശാസനയെ സദാചാരഗുണ്ടായിസത്തിന്റെ കണക്കില്‍പെടുത്തി ആളെക്കൂട്ടി കല്ലെറിയുന്നതിനെ പത്രപ്രവര്‍ത്തനത്തിന്റെ ഗണത്തില്‍പ്പെടുത്താനാവില്ല. എന്താണ് സദാചാരം, സദാചാരഗുണ്ടായിസം, ഗുണ്ടായിസം എന്നതിനെക്കുറിച്ച് തരിമ്പും ബോധമില്ലാത്ത ആഭാസന്മാര് കാട്ടിക്കൂട്ടുന്ന കോപ്രായത്തിന് ഒട്ടുവളരെ നിസ്സഹായര്‍ ബലിയാടാവാറുണ്ട്.
അതിലേക്ക് ഏറ്റവും ഒടുവില്‍ എടുത്തെറിയപ്പെട്ട രണ്ടുപേരാണ് കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് വി.കെ. രാജന് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനി അശ്വതിയും ഇളയച്ഛന് മുരളിയും. ഇരുവരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും സ്നേഹസമ്പന്നരായ നാട്ടുകാരും വാര്‍ത്ത സൃഷ്ടിച്ച പ്രകമ്പനത്തില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല.
കാലംമാറിയെന്നും മനുഷ്യര്‍ക്ക് എവിടെയും മൃഗസമാനം ഇണചേരാനും ഇടപഴകാനും സ്വാതന്ത്ര്യമുണ്ടെന്നും വാശിപിടിക്കുന്ന അരാജകവാദികള്‍ക്ക് കൈത്താങ്ങ് നല്കുന്ന പത്രപ്രവര്‍ത്തനം നേരത്തെ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ സജീവമാണ്.
‘ഉമ്മ’ സമരത്തിന് വേണ്ട സകല കോപ്പും എത്തിച്ചുകൊടുക്കുകയും അതില്‍ ജീവനക്കാരെ ഭാഗഭാക്കാക്കുകയും ചെയ്ത സംസ്കാരമുള്ള പത്രം കുടുംബാന്തരീക്ഷം തകര്‍ക്കുന്ന അറുവഷളന്‍ വാര്‍ത്താ വിന്യാസമാണ് നല്‍കുന്നത്. രണ്ടുപേരെ കൊലയ്ക്ക് കൊടുക്കാന്‍ വഴിമരുന്നിട്ടശേഷവും തങ്ങള്‍ പിടിച്ച മുയലിന് കൊമ്പ് രണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം മുഖപ്രസംഗവും എഴുതി സംതൃപ്തിയടയുകയുണ്ടായി. ഇതിന്റെയൊക്കെ പിന്നാമ്പുറത്ത് എന്താണുള്ളതെന്ന് ഒരുവിധപ്പെട്ടവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ടെങ്കിലും ‘സത്യം സമത്വം സ്വാതന്ത്ര്യം’ എന്ന ലേബല്‍ ചിലരൊക്കെ നല്ലയര്‍ത്ഥത്തില്‍ കാണുന്നതുകൊണ്ട് പൂര്‍ണ ബോധ്യം വന്നിട്ടില്ല.
രാഷ്ട്രഗാത്രം താങ്ങിനിര്ത്തുന്നുവെന്ന്് ആലങ്കാരികമായി പറയാറുള്ള നാലാംതൂണി(പ്രസ്)ന്റെ സ്വത്വം എന്തെന്ന് അറിയാത്തവര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം ബുദ്ധിഭ്രമങ്ങളെ വേരോടെ പിഴുതെറിഞ്ഞെങ്കില്‍ മാത്രമേ സ്വച്ഛവും സമാധാനപരവുമായ സാമൂഹിക മുന്നേറ്റം സാധ്യമാവുകയുള്ളു. ആട്ടിന്തോലണിഞ്ഞുകൊണ്ടുള്ള ചെന്നായ്ക്കളിയില് ഞെട്ടറ്റുവീഴുന്നത് ഭാവി ഭാഗധേയങ്ങളാണ് എന്ന തിരിച്ചറിവ് ഇത്തരം പത്രപ്രവര്‍ത്തന മാഫിയകള്ക്കുണ്ടായില്ലെങ്കില് അത് മനസ്സിലാക്കിച്ചുകൊടുക്കാന്‍ സമൂഹത്തിന് ബാദ്ധ്യതയുണ്ട്.
ലോകത്തിന് തന്നെ മാതൃകയായ കെട്ടുറപ്പും ഇഴയടുപ്പവും ഭാരതത്തില്‍ ഉണ്ടെന്ന് നാം അഭിമാനത്തോടെ പറയുന്നതും അനുഭവിക്കുന്നതും ഇവിടത്തെ കുടുംബാന്തരീക്ഷത്തിന്റെ പക്വതയും സ്നേഹവും കൊണ്ടാണ്. അരാജകവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ഇവിടെ തുലോം പരിമിതമാവുന്നതും അതുകൊണ്ടുതന്നെ. ആ മഹത്തായ സാംസ്കാരിക നിര്ഝരിയെയാണ് സദാചാര ഗുണ്ടായിസമെന്ന മ്ലേച്ഛതയിലേക്ക് ചവിട്ടിത്താഴ്ത്തുന്നത്.
തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയെന്താണെന്ന തിരിച്ചറിവിന്റെ അഭാവവും അത് കാണിച്ചുകൊടുക്കാനുള്ള മാതൃകാ ഗുരുക്കന്മാരുടെ അപര്യാപ്തതയുമാണ് ഇത്തരം മനോവൈകൃതങ്ങളില് എത്തിനില്‍ക്കുന്നത്. എന്തും വിറ്റഴിക്കാനുള്ള മാര്‍ക്കറ്റ് തന്ത്രം മാത്രമേ കയ്യിലിരിപ്പുള്ളു എന്നുവന്നാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാവും.
തൃശൂരില്‍ ഒരു സാധാരണക്കാരനെ ചവിട്ടിക്കൊന്ന നിസാം എന്ന ക്രിമിനലും കൊടുങ്ങല്ലൂരില്‍ രണ്ടു പേരെ കൊലപ്പെടുത്താന്‍ അന്തരീക്ഷമൊരുക്കിയവരും തമ്മില്‍ ഉടുത്ത ഭ്രാന്തും ഉടുക്കാത്ത ഭ്രാന്തും തമ്മിലുള്ള വ്യത്യാസമല്ലേയുള്ളൂ? പണ്ട് തെക്കന്‍ കേരളത്തില്‍ നിരപരാധിയായ യുവാവില്‍ എയ്ഡ്സ് രോഗം ആരോപിച്ച് വിവാദത്തിലായ പത്രം ഇപ്പോള്‍ സദാചാര ഗുണ്ടയുടെ പേരിലാണ് ഉറഞ്ഞുതുള്ളുന്നത്. ഒരു പത്രത്തോടൊപ്പമുള്ളത് ഈ സംസ്കാരമാണെങ്കില്‍ അത് മാറ്റിമറിക്കാന്‍ പ്രബുദ്ധ കേരളം ഇനിയും അമാന്തിച്ചുകൂട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: