കല്‍പ്പറ്റ: ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള മൂന്നുമാസക്കാലം മില്‍മ മലബാര്‍ യൂണിയന് ഒരു ലിറ്റര്‍ പാലിന് രണ്ട് രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് മില്‍മ ചെയര്മാന് പി.ടി.ഗോപാലക്കുറുപ്പ് അറിയിച്ചു.
ക്ഷീരസംഘങ്ങള്‍ക്ക് 50 പൈസയും ഷെയര്‍ ക്യാപിറ്റലായി രണ്ട് രൂപയും അധികമായി നല്‍കും. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തുക കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് സംഘങ്ങളില്‍ നിന്നും ഷെയര്‍ വാങ്ങേണ്ടി വരുന്നത്. പിന്നീട് ഈ തുക സംഘങ്ങള്‍ക്ക് തന്നെ ഡിവിഡന്റോടെ തിരികെ നല്‍കും.
ഷെയര്‍ മൂലധനമായി നിലവില്‍ മലബാര്‍ യൂണിയനില്‍ 27 കോടി രൂപയാണുള്ളത്. മൂന്ന് മാസക്കാലയളവില്‍ രണ്ട് രൂപാനിരക്കില്‍ സംഘങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന തുക ഒമ്പത് കോടിയോളം വരും. ഇതും ചേര്‍ത്ത് ആകെ ഷെയര്‍ മൂലധനം 36 കോടിയാകും.
ആറ് ജില്ലകളിലെ 1200 സംഘങ്ങളില്‍ നിന്നായി ഒരു ലക്ഷം കര്‍ഷകരില്‍ നിന്ന് ദിനംപ്രതി അഞ്ച് ലക്ഷം ലിറ്റര്‍ പാല് മലബാര്‍ യൂണിയന് സംഭരിച്ചുവരുന്നു. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ 10 ശതമാനം അധികം സംഭരണമാണ് യൂണിയന് ലക്ഷ്യമിടുന്നത്.
നിലവില്‍ സംഭരിക്കുന്ന പാലിന്റെ 24 ശതമാനം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മില്‍മ മലബാര്‍ യൂണിയന് ചെയര്മാന് സുരേന്ദ്രന് നായര്‍, കെ.ടി.തോമസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: