ഇടുക്കി: വനവാസി ഭൂമി തട്ടിയെടുക്കാന്‍ കത്തോലിക്കാ സഭയുടെ പുതിയ തന്ത്രം. ഇതിന്റെ ഭാഗമായി ഇടുക്കി എം.പി പാര്‍ലമെന്റില്‍ തെറ്റായ ചോദ്യം ഉന്നയിക്കുകയും ചെയ്തു.
ഇടുക്കി ജില്ലയിലെ വനവാസി മേഖലകളില്‍ വൈദ്യുതി എത്തിക്കാന്‍ വനംവകുപ്പ് തടസം നില്‍ക്കുകയാണെന്ന് പാര്‍ലമെന്റില്‍ പറഞ്ഞ ജോയ്സ് ജോര്‍ജ് ഇതിന് വനനിയമം തടസമാണോ എന്നും ചോദിച്ചു. മറയൂരില്‍ വനവാസിക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലേക്ക് വൈദ്യുതിയെത്തിക്കുന്നതിന് വനംവകുപ്പ് തടസം നില്‍ക്കുകയാണെന്നും എംപി പാര്‍ലമെന്റില്‍ പറഞ്ഞു.
എന്നാല്‍ ആതുര സേവനം, വിദ്യാഭ്യാസം എന്നിവയ്ക്കായി വനവാസിക്കുടിയില്‍ വൈദ്യുതി എത്തിക്കുന്നതിന് തടസമില്ലെന്ന് വനവാസി ക്ഷേമ മന്ത്രി മന്സുക്ഭായി ധന്‍ജിഭായ് ലോക്സഭയെ അറിയിക്കുകയും ചെയ്തു.
ആറുമാസം മുന്‍പുതന്നെ മറയൂര്‍ നെല്ലിപ്പെട്ടിക്കുടിയില്‍ വൈദ്യുതി എത്തിയിരുന്നുവെന്നതാണ് സത്യം. ഇവിടെ പ്രവര്‍ത്തിക്കുന്ന സഭയുടെ ഗിരിജ്യോതി സ്കൂളില്‍ രണ്ട് മാസം മുന്‍പ് വൈദ്യുതി എത്തിച്ചു. പിന്നെന്തിനാണ് ഇത്തരമൊരു ചോദ്യമെന്നതാണ് വിഷയം.
രഹസ്യ നീക്കം ഇങ്ങനെ:പത്ത് വര്‍ഷം മുന്‍പാണ് ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര ഡയറക്ടറായ ഹൈറേഞ്ച്ഡവലപ്പ്മെന്റ് സൊസൈറ്റി മറയൂര്‍ നെല്ലിപ്പെട്ടിക്കുടിയില്‍ വനവാസികളുടെ പക്കല്‍ നിന്ന് ഒന്നരയേക്കര്‍ വസ്തു സ്വന്തമാക്കിയത്.
വനവാസികളുടെ ഭൂമി കൈമാറാന്‍ പാടില്ലെന്ന നിയമം കാറ്റില്‍പറത്തിയാണ് സെബാസ്റ്റ്യന്‍ കൊച്ചുപുരയും കൂട്ടരും ഭൂമി ഏറ്റെടുത്തത്. ഇവിടെ ഗിരിജ്യോതി എന്ന പേരില്‍ സ്കൂളും ആരംഭിച്ചു. വസ്തു സഭയുടെ പേരിലാക്കാന്‍ ശ്രമിച്ചെങ്കിലും വനവാസി ഭൂമി കൈവശപ്പെടുത്താന്‍ പാടില്ലെന്ന നിയമം ഈ രഹസ്യ നീക്കത്തിന് തടസമായി.
ഇനിയാണ് അടുത്ത നീക്കം. ആറുമാസം മുന്‍പ് മറയൂര്‍ നെല്ലിപ്പെട്ടിക്കുടിയില്‍ വൈദ്യുതി എത്തി. സ്കൂളില്‍ വൈദ്യുതി ലഭിക്കാന്‍ വസ്തുവിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് വേണെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ കൊച്ചുപുര മറയൂര്‍ ഡിഎഫ്ഒയ്ക്ക് അപേക്ഷ നല്കി. വനവാസികളുടെ ഭൂമിയില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് ഡിഎഫ്ഒ അറിയിച്ചു.
എന്നാല്‍ സ്കൂളില്‍ വൈദ്യുതി എത്തിക്കാന്‍ വനംവകുപ്പ് തടസമല്ലെന്ന് അറിച്ചതിനെത്തുടര്‍ന്ന് സ്കൂളില്‍ വൈദ്യുതി ലഭിക്കുകയും ചെയ്തു. എം.പി ഇടപെട്ടതിനെത്തുടര്‍ന്നാണ് വൈദ്യുതി ലഭിച്ചതെന്നാണ് ഗിരിജ്യോതി സ്കൂളിലെ അധ്യാപിക സ്നേഹ ജന്മഭൂമിയോട് പറഞ്ഞത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്കിയാല് വനവാസി ഭൂമി സഭയുടെ പേരിലാക്കാമായിരുന്നു. ഇത് നടക്കാതെവന്നതിനെത്തുടര്ന്നാണ് എം.പിയും സഭയുംചേര്ന്ന് വനംവകുപ്പിനെതിരെ നീക്കംനടത്തുന്നതും വൈദ്യുതി എത്താത്തതിന് കാരണം വനംവകുപ്പാണെന്ന് പാര്‍ലമെന്റില്‍ തെറ്റിദ്ധരിപ്പിച്ചതും.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെ കലാപം നടത്താന്‍ നടത്തുന്ന നീക്കത്തെ ശക്തമായി നേരിടുമെന്ന് പരിസ്ഥിതി സംരക്ഷണ വേദി സംസ്ഥാന അധ്യക്ഷന്‍ എം.എന്‍ ജയചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: