ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്ക്കരണ പദ്ധതികള്‍ വിജയംകണ്ടതോടെ ഭാരതത്തിലേക്ക് വിദേശനിക്ഷേപം ഒഴുകുന്നു. 2014 ഏപ്രില്‍ മുതല്‍ 2015 ജനുവരി വരെ 1.60 ലക്ഷം കോടി രൂപയാണ് വിദേശ രാജ്യങ്ങളില്‍നിന്നും രാജ്യത്തെത്തിയത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ലോകരാജ്യങ്ങളിലും വിദേശ കമ്പനികളിലും ഉടലെടുത്ത ആത്മവിശ്വാസമാണ് വിദേശനിക്ഷേപതോത് വന്‍തോതില്‍ ഉയരാന്‍ കാരണം.
ജനുവരിയില്‍ മാത്രം 27,900 കോടിരൂപയുടെ വിദേശനിക്ഷേപമാണ് രാജ്യത്തെത്തിയത്. കഴിഞ്ഞ 29 മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിദേശനിക്ഷേപമാണിത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ വിദേശനിക്ഷേപത്തിന്റെ വളര്‍ച്ച 36 ശതമാനത്തിലെത്തി. 2014 ജനുവരിയില്‍ ലഭിച്ച വിദേശനിക്ഷേപത്തിന്റെ ഇരട്ടിയോളമാണ് ഈവര്‍ഷം ആദ്യമാസത്തില്‍ രാജ്യത്തെത്തിയത്. ഇതിനു മുമ്പ് 2012 സപ്തംബറിലാണ് മുപ്പതിനായിരം കോടിയ്ക്കടുത്ത് വിദേശനിക്ഷേപം എത്തിയത്.
വ്യാവസായിക വികസന,നയവകുപ്പിന്റെ കണക്കുകളാണ് രാജ്യത്തിന്റെ സമ്പദ്രംഗത്തിന്റെ പുതിയ പ്രതീക്ഷകള്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്. 2013 ഏപ്രില്‍ മുതല്‍ 2014 ജനുവരി വരെ 1.20 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഉണ്ടായതെങ്കില്‍ നാല്‍പ്പതു ലക്ഷം കോടിരൂപയുടെ വര്‍ദ്ധനവ് ഇത്തവണ പത്തുമാസംകൊണ്ട് ഉണ്ടായിട്ടുണ്ട്. ടെലികോം മേഖലയില്‍ 17,500കോടി രൂപയുടെ നിക്ഷേപവും സേവന മേഖലയില്‍ 16,368 കോടിരൂപയുടെ നിക്ഷേപവും ഉണ്ടായി. ഓട്ടോമൊബൈല്‍ രംഗത്ത് 12,850 കോടിരൂപയുടേയും കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍-ഹാര്‍ഡ് വെയര്‍ രംഗത്ത് 8100കോടിരൂപയുടേയും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് 7800കോടിരൂപയുടേയും നിക്ഷേപം നടന്നു.
2014ഏപ്രില്‍-2105 ജനുവരി കാലത്ത് മൗറീഷ്യസില്‍ നിന്ന് അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് ഭാരതത്തിലേക്ക് എത്തിയത്. സിംഗപ്പൂര്‍ 33,000കോടിരൂപയുടേയും നെതല്‍ലന്റ് ഇരുപതിനായിരം കോടിരൂപയുടേയും ജപ്പാനും അമേരിക്കയും പതിനായിരം കോടിരൂപയ്ക്കടുത്തും നിക്ഷേപം നടത്തി.
വിവിധ മേഖലകളിലെ വിദേശനിക്ഷേപ അനുപാതം വര്‍ദ്ധിപ്പിക്കുന്നതിന് ഫലം കാണുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ നല്കുന്ന അടയാളം. ഇന്‍ഷുറന്‍സ്,റെയില്‍വേ,മരുന്ന് മേഖലകളില്‍ വിദേശനിക്ഷേപ അനുപാതം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഇതിനകം തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു.
അടിസ്ഥാന സൗകര്യമേഖലയില്‍ തുറമുഖ,വിമാനത്താവള, ദേശീയപാതാ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഒരുലക്ഷം കോടി ഡോളറിന്റെ നിക്ഷേപമാണ് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ലോകരാജ്യങ്ങളുടെ ഇടയില്‍ ഭാരതത്തിന്റെ വികസനക്കുതിപ്പിന് സാക്ഷ്യംവഹിക്കുന്ന നാളുകളാണ് വരാനിരിക്കുന്നതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: