തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗ് നേതാവ് ഇടനിലക്കാരനായി നിയമന കച്ചവടം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ ഫിറോസ് കള്ളിയില്‍ ഉദ്യോഗാര്‍ത്ഥികളോട് പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. ജോലി ഉറപ്പിക്കാന്‍ പത്ത് ലക്ഷം രൂപയും അഡ്വാന്‍സായി എട്ട് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങള്‍. ഇതേത്തുടര്‍ന്ന് യുവമോര്‍ച്ചയും ഇടത് സംഘടനകളും പ്രക്ഷോഭം ആരംഭിക്കുകയും അഭിമുഖം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. വീ വിത്ത് വിസി എന്ന ലീഗ് സംഘടനയുടെ സ്ഥാപക പ്രസിഡന്റും വൈസ്ചാന്‍സലര്‍ അബ്ദുള്‍ സലാമിന്റെ വിശ്വസ്തനുമാണ് ഫിറോസ്.
സര്‍വകലാശാലയില്‍ ഒഴിവുള്ള 250 അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അഭിമുഖം കഴിഞ്ഞ പത്തിനാണ് ആരംഭിച്ചത്. ദിവസവും 50 പേര് വീതം ഒരുമാസം കൊണ്ട് 1500 ഉദ്യോഗാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്താനായിരുന്നു പരിപാടി. ഏകദേശം 450 ഓളം ഉദ്യോഗാര്‍ത്ഥികള്‍ ഇതുവരെ അഭിമുഖത്തില്‍ പങ്കെടുത്തു.
അങ്ങനെയിരിക്കെ ഇന്നലെ രാവിലെയാണ് ലീഗ് നേതാവ് ഇടനിലക്കാരനായ കച്ചവട വിവരം പുറത്ത് വന്നത്. ഭൂമിദാന വിവാദം, മാനദണ്ഡങ്ങള്‍ മറികടന്നുള്ള ഉന്നതരുടെ നിയമനങ്ങള്‍, സ്വജനപക്ഷപാതം, അഴിമതി, മറ്റൊരു സര്‍വകലാശാലയിലും കാണാത്ത സമരവേലിയേറ്റം എന്നിവയാല്‍ പ്രക്ഷുബ്ധമായ സര്‍വകലാശാല ഇതോടെ മറ്റൊരു വിവാദത്തിനു കൂടി സാക്ഷ്യംവഹിക്കുകയാണ്.
നിയമന കച്ചവടത്തിന് കൂട്ടുനിന്ന വൈസ്ചാന്‍സലറെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും അറസ്റ്റ് ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകളും അദ്ധ്യാപക സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.
ഒരു പഞ്ചായത്ത് പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ സര്‍വകലാശാലയില്‍ നിയമനം നടത്താന്‍ സാധിക്കില്ലെന്നും ഇതിന് പിന്നില്‍ വലിയൊരു മാഫിയ തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എബിവിപി ആരോപിച്ചു. അതിനിടെ വൈസ്ചാന്‍സലര്‍ തങ്ങള്‍ക്ക് പറ്റിയ വലിയ തെറ്റാണെന്ന ഏറ്റുപറച്ചിലോടെ എംഎസ്എഫും രംഗത്തെത്തി. ഫിറോസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ തേഞ്ഞിപ്പലം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.
എസ്എസ്എല്‍സി ചോദ്യപേപ്പറില്‍ മതചിഹ്നം അച്ചടിച്ച പ്രശ്നം പ്രിന്ററുടെ തലയില്‍ കെട്ടിവെച്ചതുപോലെ നിയമന കച്ചവടത്തിന്റെ കുറ്റം ഫിറോസില്‍ മാത്രം ആരോപിച്ച് തടിയൂരാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. അതിന്റെ ഭാഗമായി ഫിറോസിനെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: