മെല്‍ബണ്‍: ലോകകിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ടീം ഇന്ത്യക്ക് മുന്നില്‍ ഇനി മൂന്ന് കളികള്‍ കൂടി. അതില്‍ ആദ്യത്തെ പോരാട്ടം ഇന്ന് നടക്കും. 2007-ല്‍ ഇന്ത്യയെ പുറത്താക്കിയ ബംഗ്ലാദേശാണ് ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ പോരാളികളെ വെല്ലുവിളിക്കാനിറങ്ങുന്നത്.
ടീം ഇന്ത്യക്കെതിരെ ഇന്ന് ബംഗ്ലാ കടുവകള്‍ പോരിനിറങ്ങുന്നു. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് ക്വാര്‍ട്ടറില്‍ കളിക്കുന്നത്. 2007-ല്‍ സൂപ്പര്‍ എട്ടില്‍ കളിച്ചിട്ടുണ്ട് ബംഗ്ലാ ടീം. ഈ ലോകകപ്പില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടാണ് ടീം ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാതെ പുറത്തായത്. രാവിലെ 9നാണ് മത്സരം ആരംഭിക്കുന്നത്. 1983ലും 2011ലും കപ്പ് ഉയര്‍ത്തിയ ടീം ഇന്ത്യ 1987, 1996 ലോകകപ്പുകളില്‍ സെമിയും 2003-ല്‍ ഫൈനലും കളിച്ചിട്ടുണ്ട്. 1975, 79, 1992, 2007 ലോകകപ്പുകളില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ടീം ഇന്ത്യ 1999-ല്‍ സൂപ്പര്‍ സിക്സിലും കളിച്ചു.
എന്നാല്‍ 2007-ല്‍ കളിച്ച ടീമില്‍ ധോണി ഒഴികെ ആരും ഇപ്പോള്‍ ടീമിലില്ല. അന്ന് ഇന്ത്യ അഞ്ച് വിക്കറ്റിന് പോര്‍ട്ട് ഓഫ് സ്പെയിനില്‍ തോറ്റപ്പോള്‍ ധോണി പൂജ്യനായിരുന്നു. അതേ സമയം ഇന്ത്യയെ തോല്‍പ്പിച്ച ടീമിലുണ്ടായിരുന്ന തമിം ഇഖ്ബാല്‍, ഷക്കിബ് അല്‍ ഹസന്, മുഷ്ഫിഖ് ഉള് റഹിം, മൊര്‍ത്താസ തുടങ്ങിയവര്‍ ഇപ്പോഴും ബംഗഌദേശ് ടീമിലുണ്ട്.
എങ്കിലും ഇന്നത്തെ പോരാട്ടത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. പൂള് ബിയില്‍ ഒരു കളിയും തോല്‍ക്കാതെ ആറെണ്ണവും വിജയിച്ചാണ് ടീം ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. മാത്രമല്ല ആറ് എതിരാളികളെയും ഓള് ഔട്ടാക്കാന്‍ കഴിഞ്ഞ ഏക ടീമും ടീം ഇന്ത്യയാണ്. പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, യുഎഇ, അയര്‍ലന്‍ഡ്, സിംബാബ്വെ എന്നീ ടീമുകളാണ് ടീം ഇന്ത്യയുടെ കുതിപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയം ഏറ്റുവാങ്ങിയവര്‍. തികച്ചും ആധികാരികമായിരുന്നു പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക, യുഎഇ, അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ക്കെതിരെയുള്ള വിജയം.
ധോണിപ്പട അല്പമെങ്കിലും ബുദ്ധിമുട്ടിയത് വെസ്റ്റിന്‍ഡീസിനും സിംബാബ്വെക്കെതിരെയുമാണ്. മികച്ച ബാറ്റിംഗ്-ബൗളിംഗ് നിരയും ധോണിക്ക് സ്വന്തമാണ്. ബാറ്റിംഗിനേക്കാള്‍ കരുത്താണ് ഇത്തവണ ഇന്ത്യ ബൗളിംഗിന്. പ്രത്യേകിച്ചും മുഹമ്മദ് ഷാമിയുടെ ഫോം. അഞ്ച് കളികളില്‍ നിന്ന് 15 വിക്കറ്റുകളാണ് ഷാമി ഇതുവരെ എറിഞ്ഞിട്ടിട്ടുള്ളത്. ഷാമിക്കൊപ്പം പേസര്‍മാരായ ഉമേഷ് യാദവും മോഹിത് ശര്‍മ്മയും മികച്ച ഫോമിലാണ്. സ്പിന്‍ നിയന്ത്രിക്കുന്ന ആര്. അശ്വിനും എതിരാളികളുടെ പേടിസ്വപ്നമാണ്.
ബൗളിംഗ് നിരപോലെ കരുത്തുറ്റതാണ് ബാറ്റിംഗ് ലൈനപ്പും. ഇതുവരെ രണ്ട് സെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന് മികച്ച ഫോമിലാണ്. രോഹിത്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയുമാണ് ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നത്. എങ്കിലും വിജയം ശീലമാക്കി മാറ്റിയ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധോണി തയ്യാറാവില്ല. ധവാനൊപ്പം വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, സിംബാബ്വെക്കെതിരെ സെഞ്ചുറി നേടിയ സുരേഷ് റെയ്ന, ക്യപ്റ്റന്‍ ധോണി എന്നിവര്‍ നല്ല ഫോമിലാണെന്നത് ടീം ഇന്ത്യയുടെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തുന്നു.
മറുവശത്ത് ബംഗ്ലാദേശും തികഞ്ഞ പ്രതീക്ഷയിലാണ്. 2007ലെ പോലെ മറ്റൊരു അട്ടിമറി വിജയമാണ് അവര്‍ സ്വപ്നം കാണുന്നത്. ഗ്രൂപ്പ്ഘട്ടത്തില്‍ ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, പാക്കിസ്ഥാന് എന്നീ ടീമുകള്‍ക്ക് പിന്നില്‍ നാലാം സ്ഥാനക്കാരായാണ് അവര്‍ അവസാന എട്ടില്‍ പ്രവേശിച്ചത്. ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് സിംബാബ്വെ തുടങ്ങിയത്.
ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരം മഴയത്ത് ഒലിച്ചുപോയതിനെ തുടര്‍ന്ന് ഇരുടീമുകളും ഓരോ പോയിന്റ് പങ്കുവെച്ചു. മൂന്നാം കളിയില്‍ ശ്രീലങ്കയോട് പരാജയപ്പെട്ടെങ്കിലും അടുത്ത രണ്ട് കളികളില്‍ സ്കോട്ട്ലന്ഡിനെയും ഇംഗ്ലണ്ടിനെയും കീഴടക്കി. അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടും പരാജയപ്പെട്ടെങ്കിലും 7 പോയിന്റുമായി അവര്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയായിരുന്നു.
മികച്ച ബാറ്റിംഗ് നിരയാണ് അവരുടെ കരുത്ത്. തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ മധ്യനിരതാരം മഹ്മദുള്ള മികച്ച ഫോമിലാണ്. ഒപ്പം മുഷ്ഫിര്‍ റഹിം, സാബിര്‍ റഹ്മാന്, സൗമ്യ സര്‍ക്കാര്‍ എന്നിവരും മികച്ച ബാറ്റിംഗ് നടത്തുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ പരിക്കുകാരണം പുറത്തിരുന്ന ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ ഇന്ന് കളിക്കാനിറങ്ങുമെന്നത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തും.
എന്നാല്‍ ഓപ്പണര്‍മാരായ തമിം ഇഖ്ബാലും ഇമറുള്‍ കെയ്സും ഇതുവരെ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല. അതിനാല്‍ മികച്ച തുടക്കം ടീമിന് ലഭിക്കുന്നുമില്ല. ഇതാണ് അവരെ അലട്ടുന്നത്. മൊര്‍താസ എത്തുന്നതോടെ ബൗളിംഗ് കരുത്ത് കൂടും. മൊര്‍താസക്കൊപ്പം ഷക്കിബ് അല്‍ ഹസ്സന്, റൂബല്‍ ഹൊസൈന്‍, തസ്കിന് അഹമ്മദ്, സാബിര്‍ റഹ്മാന് എന്നിവരും മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നുണ്ട്. എന്തായാലും 2007ലെ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തില്‍ ബംഗ്ലാദേശും ഈ പരാജയത്തിന് പകരം വീട്ടാനായി ധോണിപ്പടയും ഇറങ്ങുന്നതോടെ പോരാട്ടം വാശിയേറിയതായിരിക്കുമെന്ന് ഉറപ്പ്.
സാധ്യതാ ടീം (ഇന്ത്യ): ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന, ധോണി, രവീന്ദ്ര ജഡേജല്, ആര്. അശ്വിന്, മോഹിത് ശര്‍മ്മ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്.
ബംഗ്ലാദേശ്: തമിം ഇഖ്ബാല്‍, ഇംറുള്‍ കെയ്സ്, സൗമ്യ സര്‍ക്കാര്‍, മഹ്മദുള്ള, ഷക്കിബ് അല്‍ ഹസ്സന്, മുഷ്ഫിഖര്‍ റഹിം, സാബിര്‍ റഹ്മാന്, അരാഫത്ത് സണ്ണി/നാസിര്‍ ഹൊസൈന്‍, മൊര്‍താസ, റൂബല്‍ ഹൊസൈന്‍, തസ്കിന് അഹമ്മദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: