സിഡ്നി: ശ്രീലങ്കയുടെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ സംഗക്കാരയും ജയവര്‍ദ്ധനെയും തോല്‍വിയോടെ ക്രിക്കറ്റിനോട് വിടപറഞ്ഞു.
ജയവര്‍ദ്ധനെ നേരത്തെ തന്നെ ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍ സംഗക്കാര ഏകദിനത്തില്‍ നിന്നാണ് വിരമിച്ചത്. ടെസ്റ്റില്‍ തുടര്‍ന്നും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സംഗ ലങ്കക്കായി പാഡണിയും.സെപ്റ്റംബറോടെ സംഗയും ക്രീസിനോടു വിടപറയും. ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് ഇരുവരും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് ഒമ്പത് വിക്കറ്റിനാണ് തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരങ്ങളായ സംഗയും ജയവര്‍ദ്ധനെയും വിടപറയുന്നത്. ഈ ലോകകപ്പില്‍ സംഗക്കാര തുടര്‍ച്ചയായി നാല് സെഞ്ചുറികള്‍ നേടി ചരിത്രം കുറിച്ചിരുന്നു.
ഇന്നലെ ദക്ഷിണാഫ്രിക്കക്കതെിരായ കളിയിലും 45 റണ്‍സെടുത്ത സംഗക്കാരയാണ് ലങ്കന്‍ നിരയിലെ ടോപ്സ്കോറര്‍. 7 കളികളില്‍ നിന്ന് 544 റണ്‍സാണ് സംഗക്കാര ഈ ലോകകപ്പില്‍ നിന്ന് അടിച്ചുകൂട്ടിയിട്ടുള്ളത്. എന്നാല്‍ മഹേലക്ക് ഈ ലോകകപ്പ് അത്ര നല്ല ഓര്‍മ്മകളല്ല നല്‍കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ഒരു സെഞ്ചുറിമാത്രമാണ് ഈ ലോകകപ്പില്‍ ജയവര്‍ദ്ധനെയുടെ സംഭാവന. അവസാന ഇന്നിംഗ്സില്‍ നാല് റണ്‍സാണ് ജയവര്‍ദ്ധനെ നേടിയത്.
2000-ല്‍ പാക്കിസ്ഥാനെതിരെയാണ് സംഗക്കാര ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 404 ഏകദിനങ്ങളില്‍ സംഗ ലങ്കക്ക് വേണ്ടി പാഡണിയുകയും ചെയ്തു. 25 സെഞ്ചുറികളും 93 അര്‍ദ്ധസെഞ്ചുറികളുമടക്കം 14234 റണ്‍സും ഏകദിനത്തില്‍ സംഗ നേടിയിട്ടുണ്ട്. 464 കളികളില്‍ നിന്ന് 18426 റണ്‍സ് നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സംഗക്കാര.
130 ടെസ്റ്റുകളിലെ 225 ഇന്നിംഗ്സില്‍ നിന്നുമായി 12203 റണ്‍സും സംഗക്കാര നേടിയിട്ടുണ്ട്. 38 സെഞ്ചുറികളും 51 അര്‍ദ്ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 56 ട്വന്റി 20കളില്‍ എട്ട് അര്‍ദ്ധസെഞ്ചുറികളോടെ 1382 റണ്‍സും സംഗ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഇരകളെ വീഴ്ത്തിയ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയും സംഗക്ക് സ്വന്തം. 501 പേരാണ് സംഗക്കാരക്ക് മുന്നില്‍ വീണത്.
1998-ല്‍ സിംബാബ്വെക്കെതിരെയാണ് മഹേല ജയവര്ദ്ധസെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നിങ്ങോട്ട് 17 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 448 കളികളിലെ 418 ഇന്നിംഗ്സില്‍ നിന്നായി19 സെഞ്ചുറികളും 77 അര്‍ദ്ധസെഞ്ചുറികളും അടക്കം 12650 റണ്‍സാണ് ജയവര്‍ദ്ധനെ നേടിയിട്ടുള്ളത്. 1997-ല്‍ ഇന്ത്യക്കെതിരെയായിരുന്നു ജയവര്‍ദ്ധനെയുടെ ടെസ്റ്റ് അരങ്ങേറ്റം. 2014 ആഗസ്റ്റില്‍ പാക്കിസ്ഥാനെതിരെ അവസാന ടെസ്റ്റും കളിച്ചു. 149 ടെസ്റ്റുകളിലെ 252 ഇന്നിംഗ്സില്‍ നിന്ന് 34 സെഞ്ചുറിയും 50 അര്‍ദ്ധസെഞ്ചുറികളുമടക്കം 11184 റണ്‍സും നേടിയിട്ടുണ്ട്. 55 ട്വന്റി 20 യില്‍ നിന്ന് ഒരു സെഞ്ചുറിയും 9 അര്‍ദ്ധസെഞ്ചുറികളുമടക്കം 1493 റണ്‍സും ജയവര്‍ദ്ധനെ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: