തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നത് ധനമന്ത്രി കെ.എം. മാണിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. മുന്നണിയുടെ മുന്നില്‍ ഇത്തരമൊരു വിഷയമില്ല.
അത്തരമൊരു അവസരം ഉണ്ടായാല്‍ അത് അപ്പോള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും യുഡിഎഫ് യോഗത്തിനുശേഷം തങ്കച്ചന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞദിവസം ബാര്‍കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും താന്‍ രാജിവയ്ക്കില്ലെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നുവെന്നും മാണി പറഞ്ഞിരുന്നു.
എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമാണ് ബാര്‍കോഴ കേസില്‍ തീരുമാനമെടുത്തതെന്നും തങ്കച്ചന് പറഞ്ഞു. സംസ്ഥാനത്ത് 356 ാം വകുപ്പ് പ്രയോഗിക്കാനുള്ള ഒരു സാഹചര്യവും ഇപ്പോഴില്ല. എന്നിട്ടും കത്തില്‍ അതിനെക്കുറിച്ചു ഗവര്‍ണര്‍ പറഞ്ഞതെന്തിനാണെന്നു മനസിലാവുന്നില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹത്തിനു നിയമമറിയില്ലെന്നു കരുതാനാവില്ല. എതായാലും ബജറ്റ് നിയമപരമാണെന്നു ഗവര്‍ണര്‍ അംഗീകരിച്ചതോടെ പ്രതിപക്ഷ ആരോപണം തള്ളിപ്പോയെന്നും തങ്കച്ചന് അവകാശപ്പെട്ടു.
മാര്‍ച്ച് 13 നു സഭയില്‍ നടന്നതു പ്രതിപക്ഷത്തിന്റെ പേക്കൂത്തുകളാണെന്ന് തങ്കച്ചന് കുറ്റപ്പെടുത്തി. നിയമസഭയില്‍ ഉണ്ടായ സംഭവത്തില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ സഭയുടെ പുറത്തുപോകാത്തതും പുതിയ കീഴ്വഴക്കമാണ്. സഭയില്‍ കണ്ണൂര്‍ മോഡല്‍ നടപ്പാക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൊണ്ടാണ് സ്ത്രീകളെ അവര്‍ ഉപയോഗിക്കുന്നതെന്നും തങ്കച്ചന് കുറ്റപ്പെടുത്തി. സഭയില്‍ ലഡുവിതരണം ചെയ്തതു തെറ്റായ നടപടിയാണെന്നും തങ്കച്ചന് പറഞ്ഞു.
യോഗത്തില്‍ തനിക്കെതിരെ േകാണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളില്‍ ധനമന്ത്രി കെ.എം. മാണി പ്രതിഷേധമറിയിച്ചു. യുഡിഎഫ് യോഗത്തില്‍ തന്റെ പ്രതിഷേധം അദ്ദേഹം നേരിട്ട് അറിയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരനെയും കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെയുമാണു ധനമന്ത്രി കുറ്റപ്പെടുത്തിയത്.
മാണിയുടെ അഭിപ്രായത്തെ മറ്റുള്ളവരും അനുകൂലിച്ചു. ഇതോടെ കോണ്‍ഗ്രസ് നേതാക്കളെ നിയന്ത്രിക്കാമെന്നും പ്രശ്നം പരിഹരിക്കാമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് യോഗത്തെ അറിയിച്ചു. കേരള കോണ്‍ഗ്രസ്-ബിയുടെ കാര്യം യോഗത്തില്‍ ചര്‍ച്ചയായില്ല.
കെട്ടിത്തൂങ്ങി ചത്തയാളെ തല്ലിക്കൊല്ലണോയെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തോടുള്ള തങ്കച്ചന്റെ മറുപടി. യുഡിഎഫിന്റെ ഭാഗമായി നിന്നപ്പോള്‍ കേരള കോണ്‍ഗ്രസ്-ബിക്കു നല്കിയ ബോര്‍ഡ്, കോര്പ്പറേഷന് സ്ഥാനമാനങ്ങള്‍ അവര്‍ ഉപേക്ഷിക്കുമെന്നാണു പ്രതീക്ഷ. അതാണ് രാഷ്ട്രീയമാന്യതയെന്നും പി.പി.തങ്കച്ചന് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: