കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ കോച്ചുകളുടെ നിര്‍മാണ ഉദ്ഘാടനം 21ന് ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ നടക്കും. തത്സമയം കൊച്ചിയിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീസിറ്റിയിലെ അല്‍സ്റ്റോം അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു കോച്ചിന്റെ ബോഡി ഷെല്‍ അനാവരണവും ഉദ്ഘാടനവും നിര്‍വഹിക്കും.
എറണാകുളം ടൗണ്‍ഹാളില്‍ ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന പ്രസംഗം തത്സമയം ഉദ്ഘാടന വേദിയില്‍ പ്രദര്‍ശിപ്പിക്കും. ശ്രീസിറ്റിയിലെ ചടങ്ങുകള്‍ കൊച്ചിയിലും തത്സമയം കാണിക്കും. പ്രൊഫ. കെ.വി.തോമസ് എംപിയും മന്ത്രി ആര്യാടന് മുഹമ്മദുമടക്കമുള്ളവര്‍ ശ്രീസിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
ഇതുവരെ നിര്മിക്കപ്പെട്ടതില് വെച്ച് ഏറ്റവും മികച്ചതും നൂതനവുമായ നിരവധി സവിശേഷതകളോടു കൂടിയതുമായിരിക്കും കൊച്ചി മെട്രോ കോച്ചുകളെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡ്രൈവറില്ലാതെ ഓടിക്കാന്‍ കഴിയുന്ന കോച്ച് യാത്രക്കാര്‍ക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കുമൊക്കെ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടാകും. 8.4 കോടി രൂപയാണ് ഒരു കോച്ചിന്റെ നിര്‍മാണ ചെലവ്. 75 കോച്ചുകളാണ് മെട്രോ റെയിലില്‍ ഉണ്ടാകുക. രാജ്യത്ത് ലഭ്യമായതില്‍വച്ച് ഏറ്റവും ചെലവ് കുറഞ്ഞതായിരിക്കും കോച്ചുകള്‍. നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത ഡിസംബറില്‍ കെഎംആര്‍എല്ലിന് കൈമാറും.
മെട്രോ റെയിലിനോടനുബന്ധിച്ച് നടപ്പാക്കുന്ന സംയോജിത നഗരഗതാഗത വികസന പദ്ധതിക്ക് സാമ്പത്തിക സഹായം നല്കുന്ന ജര്‍മന്‍ ധനകാര്യ ഏജന്‍സിയായ റികണ്‍സ്ട്രക്ഷന്‍ ക്രെഡിറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (കെഎഫ്ഡബ്യൂ) പ്രതിനിധി സംഘം 27ന് അന്തിമ ചര്‍ച്ചകള്‍ക്കായി കൊച്ചിയിലെത്തും.
കഴിഞ്ഞ മാസം കൊച്ചിയിലെത്തിയ ജര്‍മന്‍ സംഘത്തിന്റെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി പദ്ധതിക്കായുള്ള ഡിപി ആറിന്റെ അന്തിമരൂപം തയ്യാറായിട്ടുണ്ട്. 700 കോടിരൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നാര്‍ത്ത് പറവൂര്വരെയാണ് ജലപാത സജ്ജമാക്കുന്നത്. ബോട്ടുകളുടെ നിര്‍മാണത്തിന് 200 കോടി രൂപയും ജെട്ടികളുടെ നവീകരണത്തിന് 124 കോടി രൂപയും തീരദേശ റോഡുകളുടെ നവീകരണത്തിന് 180കോടി രൂപയും ഡിപിആറില്‍ വകയിരുത്തി. ഈ ആഴ്ചതന്നെ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി ഡി പിആര്‍ അയച്ചുകൊടുക്കും. അടുത്ത ജനുവരിയില്‍ ജര്‍മന്‍ ധനസഹായം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. കെഎംആര്‍എല്‍ തന്നെയായിരിക്കും ലോണ്‍ ക്ലയന്റ്.
കൊച്ചി മെട്രോക്ക് അനുബന്ധമായി നടപ്പാക്കുന്ന യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി (ഉംട) ഒരു എക്്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഉംട ആക്ട് നിലവില്‍ വരുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നതിനാലാണ് എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ അതോറിട്ടി യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുന്നതെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: