തിരുവനന്തപുരം: രാജ്യത്തെ ഒന്നാമത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട എല്ലാവര്ക്കും നിര്‍ദേശം നല്കാന് മന്ത്രിസഭ തീരുമാനിച്ചു.
ഡിജിറ്റല്‍ കേരള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് അനുമതി നല്കിയ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഒപ്ടിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലും ഓഫീസുകളിലും മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കുന്നതിലും കാലതാമസം വരാതെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പ് അധ്യക്ഷന്മാര്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്കും നിര്‍ദേശം നല്‍കും.
കൊച്ചി മെട്രോ പദ്ധതിക്ക് ഭൂമി ഏറ്റെടുത്ത അതേ രീതിയില്‍ എറണാകുളം ജില്ലയിലെ ആമ്പല്ലൂരില്‍ ഇല്ക്ട്രോണിക് ഹാര്ഡ്വെയര് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. ഇതു സംബന്ധിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി ഉത്തരവ് പുറപ്പെടുവിക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കും.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം, തീരദേശ മേഖലാ സംരക്ഷണ നിയമം, പരിസ്ഥിതി നിയമം എന്നിവ അനുശാസിക്കുന്ന അനുമതികള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ഇതോടൊപ്പം സ്വീകരിക്കും
ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന മത്സ്യസമൃദ്ധി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച പ്രോജക്ട് അസിസ്റ്റന്റുമാരുടെയും അക്വാകള്‍ച്ചര്‍ കോ ഓര്‍ഡിനേറ്റര്‍മാരുടെയും കാലാവാധി മൂന്നു മാസംകൂടി നീട്ടി മെയ് 31 വരെയാക്കാനും ഇതിന് ആവശ്യമായ 67.50 ലക്ഷം രൂപ പദ്ധതിയുടെ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പുതിയ ഉപഭോക്തൃവില സൂചിക പ്രസിദ്ധീകരിക്കുന്നതിനുള്ള അനുവാദം ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന് നല്‍കുന്നതാണ്. നഗരസഭകളിലും ഡവലപ്മെന്റ് അതോറിറ്റികളിലും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിന് ഇവരുമായി പാര്‍ട്ണര്‍ കേരള മിഷന് ഒപ്പുവയ്ക്കേണ്ട കരാറിന് മന്ത്രിസഭ അംഗീകാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: