തിരുവനന്തപുരം: സ്ത്രീ സംരക്ഷണ നിയമങ്ങളെ ദുര്‍വിനിയോഗം ചെയ്ത് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ക്കെതിരെ ഭരണപക്ഷം ലൈംഗിക അതിക്രമം കാട്ടിയെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. 13ന് വിഎസ് അച്ചുതാനന്ദന് നല്കിയ പരാതിയില്‍ വാച്ച് ആന്റ് വാര്‍ഡ് ആക്രമിച്ചു എന്നാണ് പറയുന്നത്.
പുതിയ പരാതിയില്‍ ആരോപണങ്ങള്‍ മാറി. ദുഷ്പ്രചാരണങ്ങള്‍ അപഹാസ്യമാണ്. വേദനയുണ്ടാക്കുന്നതുമാണ്. ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ ഫോട്ടോ കാണിച്ച് ആരോപണം ഉന്നയിക്കുന്നവര്‍ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കാട്ടാത്തതെന്തുകൊണ്ടാണ്. പ്രതിപക്ഷം വനിതകളെ ചാവേറാക്കി. ഫോട്ടോകളല്ല, വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടട്ടെയെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു. ദൃശ്യങ്ങള്‍ ഒന്നിച്ചിരുന്ന് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘര്‍ഷാത്മകമായ സാഹചര്യത്തില്‍ ലൈംഗിക ചുവയോടെ പെരുമാറിയെന്ന ആരോപണം ആരും വിശ്വസിക്കില്ല. പ്രതിപക്ഷ എംഎല്‍എമാരെ നേരിടാന്‍ ഭരണപക്ഷം വനിതാ നേതാക്കളെ രംഗത്തിറക്കി. അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത് എന്തിനാണെന്നു എല്ലാവര്‍ക്കുമറിയാം.
പ്രകടനം നടത്തിയവരും പ്രതിഷേധിച്ചവും ഒരുപാടുപേരുണ്ട്. കേസ് നിയമപരമായി മുന്നോട്ടുപോകും. ഇതുസംബന്ധിച്ച മുന്‍വിധികളോ, വൈരാഗ്യമോ സര്‍ക്കാരിനില്ല. ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത അക്രമ പരിപാടിയില്‍ വനിതാ അംഗങ്ങളെ അയച്ച പ്രതിപക്ഷമാണ് തെറ്റുകാര്‍.
നിയമസഭയിലെ സംഭവങ്ങള്‍ താനും കണ്ടതാണ്. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ ഒന്നും ഉണ്ടായിട്ടില്ല. നിയമസഭയില്‍ തനിക്ക് ചുറ്റും ആളുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പരസ്യ നിലപാട് സ്വീകരിക്കുന്ന കെപിസിസി വക്താക്കളെ എന്തു ചെയ്യണമെന്നു കെപിസിസി പ്രസിഡന്റ് തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ട്ടി വക്താവ് പന്തളം സുധാകരന് ഫേസ് ബുക്കില്‍ നല്‍കിയിരിക്കുന്നത് കോണ്‍ഗ്രസ് നിലപാടല്ല. കോണ്‍ഗ്രസിന്റെ നിലപാട് കെപിസിസി പ്രസിഡന്റും താനും പറഞ്ഞിട്ടുണ്ട്. അതിനു വിരുദ്ധമായി മറ്റൊരു വക്താവ് അജയ് തറയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതും പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: