തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ കായികാധ്യാപകരെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍. ഹൈസ്കൂളുകളില്‍ കായികാധ്യാപക തസ്തിക നിര്‍ണയിക്കുമ്പോള്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കായികാധ്യാപകര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിനെ സമീപിച്ചപ്പോഴാണ് കായിക വിദ്യാഭ്യാസ വിരുദ്ധ നിലപാട് ട്രിബ്യൂണല്‍ മുമ്പാകെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചത്.
ദേശീയ വിദ്യാഭ്യാസ അവകാശനിയമത്തില്‍ പാഠനത്തോടൊപ്പം ആരോഗ്യ-കലാ- കായിക വിദ്യാഭ്യാസവും ഉറപ്പാക്കുന്നുണ്ട്. ആഴ്ചയില്‍ ആറു പിരിയഡുകളെങ്കിലും കലാ- കായിക പഠനത്തിനായി നീക്കിവയ്ക്കുകയും വേണം. ഇതിന്റെ പേരില്‍ സംസ്ഥാനത്ത് എസ്സിഇആര്ടി കലാ, കായിക പഠനത്തിന് സിലബസ് തയ്യാറാക്കി. ഇപ്പോള്‍ പുസ്തകങ്ങള്‍ അച്ചടിയിലുമാണ്. ഇതിനിടെയാണ് ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ കായിക അധ്യാപകര്‍ ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട്.
ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ കായിക മുന്നേറ്റത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ കായിക പഠനം വേണ്ടന്ന നിലപാടിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. കായിക മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിന് ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലെ കായിക വിദ്യാഭ്യാസം ഗുണം ചെയ്യുമെന്ന് നേരത്തെ പഠന റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലബ്ബ കമീഷനും ഇത് അടിവരയിട്ടു. ഇടവേളകളുടെ കുറവും കൂടുതല്‍ പഠിക്കാനുമുള്ളതുകൊണ്ട് ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദവും ഒഴിവാക്കാന്‍ ഹയര്‍സെക്കന്‍ഡറിയില്‍ കായിക വിദ്യാഭ്യാസം പരിപോഷിപ്പിക്കണമെന്ന് ലബ്ബ കമീഷന് ശുപാര്‍ശ ചെയ്തിരുന്നു. ലബ്ബകമിഷന്റെ പേരുപറഞ്ഞ് വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാരാണ് പ്രധാന ശുപാര്ശകളിലൊന്നിന് ഇപ്പോള്‍ എതിരു നില്‍ക്കുന്നത്.
ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണക്കുറവിന്റെ പേരില്‍ കായികാധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടുത്തരുതെന്നാണ് കായികാധ്യാപകരുടെ ആവശ്യം. ഈ ആവശ്യം ട്രൈബ്യൂണലിലുമുമ്പാകെ സര്‍ക്കാര്‍ നിരാകരിച്ചതോടെ അടുത്ത വര്‍ഷം മുതല്‍ കായികമേളകളില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുവേണ്ടി സഹകരിക്കില്ലെന്ന് കായികാധ്യാപക സംഘടനകള്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: