തിരുവനന്തപുരം: ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നു ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഇന്നലെ ചേര്‍ന്ന യുഡിഎഫ് കക്ഷിനേതാക്കളുടെ പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ആര്‍എസ്പിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തും. അതിനുശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂവെന്ന് യോഗത്തിന് ശേഷം യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് പറഞ്ഞു.
നേരത്തേ അരുവിക്കര സീറ്റിനായും ആര്‍എസ്പി അവകാശവാദം ഉന്നയിച്ചുവെങ്കിലൂം അവര്‍ അതില്‍ ഉറച്ചുനിന്നില്ല. കോണ്‍ഗ്രസിനു സീറ്റു നല്‍കുന്നതിനെ മറ്റുകക്ഷികളും അനുകൂലിച്ചു. ഇവിടെ സ്ഥാനാര്‍ഥിയെ പാര്‍ട്ടി നിശ്ചയിക്കും. ഇവിടെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തും. ഗ്രൂപ്പ് നോക്കിയാവില്ല സ്ഥാനാര്‍ഥി നിര്‍ണയം. മുന്നണിക്ക് ഇവിടെ വിജയിച്ചേ മതിയാകൂ. അതിനാല്‍ വിജയസാധ്യതയായിരിക്കും പ്രധാന മാനദണ്ഡമെന്നും തങ്കച്ചന് സൂചിപ്പിച്ചു.
ഇതിനിടെ അരുവിക്കര സീറ്റിനായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. കാര്‍ത്തികേയന്റെ ഭാര്യ സുലേഖയ്ക്ക് മത്സരിക്കാന്‍ താല്പര്യമില്ലെന്നാണറിയുന്നത്. സ്ഥാനാര്‍ത്ഥികളെ നൂലില്‍ കെട്ടിയിറക്കുന്നതാണ് പലയിടത്തും കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണമെന്ന് സൂചിപ്പിച്ച് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കെ. മോഹന്‍കുമാര്‍ രംഗത്തുവന്നു. അരുവിക്കര സീറ്റില്‍ മോഹന്‍കുമാറിന് നോട്ടമുണ്ട്. അരുവിക്കര സ്വദേശിയായ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് വി.എസ്. പ്രശാന്തും സീറ്റിനായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: