കൊച്ചി: ഇസ്ലാമിക ഭീകരര്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ: ടി.ജെ. ജോസഫിന്റെ ഭാര്യ ആത്മഹത്യ ചെയ്തിട്ട് ഒരു വര്‍ഷം. വേദന നിറഞ്ഞ ഓര്‍മ്മകള്‍ക്കിടയില്‍ ജോസഫിന് പറയാനുള്ളത് ഇത്രമാത്രം-ഇനിയെങ്കിലും ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ.
2010 ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഇന്റേണല്‍ പരീക്ഷക്കുള്ള ചോദ്യ പേപ്പറില്‍ പ്രവാചകനെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ച് ഇസ്ലാമിക ഭീകരര്‍ പ്രത്യക്ഷമായും, ക്രിസ്തീയ സഭയും, കോളേജ് മാനേജ്മെന്റും പരോക്ഷമായും ശിക്ഷവിധിച്ചതിനെ തുടര്‍ന്നാണ് പ്രൊ: ടി.ജെ ജോസഫിന്റെ ജീവിതം ഇരുളിലായത്.
കടുത്ത ദാരിദ്ര്യവും, മാനസിക പീഡനവും മൂലം ഭാര്യ സലോമി 2014 മാര്‍ച്ച് 19ന് ആത്മഹത്യ ചെയ്യുകയായിരുന്നു. സമൂഹവികാരത്തിന് മുന്നില്‍ പിടിച്ച് നില്ക്കാന് കഴിയാതെ കോളേജ് അധികാരികള്‍ ജോസഫിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചു, സര്‍വീസ് കാലാവധി കഴിയുന്നതിന്റെ അവസാന ദിവസം. എങ്കിലും തനിക്ക് കിട്ടാനുള്ള അവകാശങ്ങള്‍ ഇന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു. തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. പെന്ഷന് ലഭിക്കാന്‍ തുടങ്ങിയിട്ടില്ല, അത് സര്‍ക്കാരിന്റെ വക ശിക്ഷ.
അല്‍ഷിമേഴ്സ് ബാധിതയായ അമ്മയും പഠനം പൂര്‍ത്തിയാക്കിയിട്ടും ജോലികിട്ടാത്ത മക്കളും അടങ്ങുന്ന കുടുംബം നിത്യവൃത്തിക്ക് ഗതിയില്ലാതെ കഷ്ടപ്പെടുകയാണ്. ”തനിക്ക് ശിക്ഷ വിധിക്കാന്‍ ഏവരും മത്സരിക്കുകയായിരുന്നു. ഞങ്ങള്‍ കുറ്റക്കാരനായി കണ്ടെത്തിയ മാഷെ ശിക്ഷിക്കാന്‍ നിങ്ങള്‍ക്കെന്ത് അവകാശമെന്ന് പരസ്പരം ചോദിച്ചതല്ലാതെ ശിക്ഷവിധിക്കുന്നതില് നിന്ന് ആരും മാറി നിന്നില്ല.
കോടതി കുറ്റക്കാരനല്ലെന്ന് വിധിപറഞ്ഞിട്ടും ശിക്ഷാ വിധികളില്‍ നിന്ന് ഇന്നും മോചിതനായിട്ടില്ല. ഇന്നും ജീവിക്കാനുള്ള അവകാശം ചോദ്യചെയ്യപ്പെടുകയാണ്. പോലീസ് കാവല്‍ കൊണ്ട് ജീവിതം മുന്നോട്ട് പോവില്ലെ”ന്നും മാസ്റ്റര്‍ പറഞ്ഞു.
”ഞാന്‍ പഠിപ്പിച്ച പാഠങ്ങള്‍ പലതും ഹൈന്ദവ സംസ്ക്കാരത്തെ സംബന്ധിച്ചാണ്. ഒരു മതത്തേയും ഞാന്‍ അവഹേളിച്ചിട്ടില്ല. പ്രവൃത്തി നല്ല രീതിയില്‍ ചെയ്യണമെന്ന് തീരുമാനിച്ചു. അതിന് പ്രേരണ നല്‍കിയത് ഗീതയും ബൈബിളുമാണ്. എന്നെ ശിക്ഷിക്കാന്‍ മുന്‍കൈയെടുത്തത് സര്‍ക്കാരും പോലീസുമാണ്. എന്നെ തെറ്റുകാരനായി മുദ്രകുത്തി ഫോട്ടോ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് മതതീവ്രവാദികള്‍ തിരിച്ചറിഞ്ഞതും കൈവെട്ടിയതും. ഇനിയെങ്കിലും എന്നെ ജീവിക്കാനനുവദിക്കണ”മെന്ന ഒരപേക്ഷ മാത്രമാണ് ഭാര്യയുടെ ഒന്നാംചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: