കോഴിക്കോട്: ട്രഷറികള്‍ പൂട്ടാതിരിക്കാന്‍ പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിത വിതരണം സര്‍ക്കാര്‍ നിര്‍ത്തി. ഇതോടെ സാമ്പത്തിക വര്‍ഷം അവാസനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മൂന്നു ഗഡു സഹായം കിട്ടതെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ നാണക്കേടറിയിക്കാതിരിക്കാനുള്ള സര്‍ക്കാര്‍ തന്ത്രം സംസ്ഥാന വികസനത്തെ പാടേ അട്ടിമറിക്കുന്നതായി.
സംസ്ഥാന പദ്ധതി വിഹിതത്തിന്റെ ഏഴ് ഗഡുക്കളേ പഞ്ചായത്തുകള്‍ക്ക് ഇതുവരെ വിതരണം ചെയ്തിട്ടുള്ളൂ. മൂന്ന് ഗഡുക്കള്‍ ബാക്കിയുണ്ട്. സാധാരണ ഫെബ്രുവരിയോടെ മുഴുവന്‍ തുകയും നല്‍കാറുണ്ട്. മാര്‍ച്ച് 31ഓടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ തിരക്കിട്ടു പണി നടക്കുന്ന ത്രിതല പഞ്ചായത്തുകളില്‍ ഇപ്പോള്‍ അനക്കമേയില്ല.
പുറമേ, ഫണ്ട് മാര്‍ച്ച് അവസാനവാരം നല്കി, പദ്ധതി ബില്ലുകളെല്ലാം സമര്‍പ്പിക്കുന്നത് ഒഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എങ്കിലും പദ്ധതി തുക നല്‍കുന്നത് ഇനിയും വൈകിയാല്‍ അത് ട്രഷറി സ്തംഭനത്തിനു വഴിവെച്ചേക്കുമെന്നാണ് സൂചന. അതേസമയം, നിലവിലെ പദ്ധതി വെട്ടിച്ചുരുക്കാനുള്ള നിര്‍ദ്ദേശം രഹസ്യമായി നല്‍കിയിട്ടുണ്ട്.
മാറ്റം വരുത്തിയ ശേഷം പദ്ധതി നിര്‍വ്വഹണത്തിന് ആവശ്യമുള്ള പണം എത്രയെന്ന് ഈ മാസം 20ന് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2015-16 പദ്ധതിക്കുള്ള തുക വര്‍ദ്ധിപ്പിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവര്‍ഷവും പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ നിലവിലുള്ളതിനേക്കാള്‍ പത്ത് ശതമാനം വര്‍ദ്ധനവ് വരുത്തുന്നത് കീഴ്വഴക്കമാണ്. എന്നാല്‍ ഇതിത്തവണ വേണ്ടെന്നാണ് ധനവകുപ്പിന്റെ അറിയിപ്പ്.
വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പ എടുക്കാനുള്ള നീക്കവും തുടരുകയാണ്. പൊതുവിപണിയില്‍ നിന്ന് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ പണം സമാഹരിക്കാനുള്ള നീക്കവും ശക്തമാക്കി.
നേരത്തെ ഉയര്‍ന്ന് വന്ന ഈ നിര്‍ദ്ദേശം നടപ്പാക്കാനായി ഇപ്പോള്‍ നിര്‍വ്വാഹക സംഘത്തെ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി, അഡീ. ചീഫ് സെക്രട്ടറി(ധനകാര്യം), അഡീ. ചീഫ് സെക്രട്ടറി(ജലവിഭവം), അഡീ. ചീഫ്സെക്രട്ടറി(ആസൂത്രണം-സാമ്പത്തിക കാര്യം) തുടങ്ങി പത്തംഗങ്ങളാണ് ഇതില്‍. ചീഫ് സെക്രട്ടറിയാണ് സംഘത്തിന്റെ ചെയര്മാന്. ധനകാര്യ-വിഭവ സമാഹരണവകുപ്പ് സെക്രട്ടറിയാണ് കണ്‍വീനര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: